തിരുവനന്തപുരം: നേമത്ത് വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി വ്യാപകമായി മദ്യവും പണവും ഒഴുക്കുന്നുവെന്ന ആരോപണവുമായി വീണ്ടും സിപിഐഎം രംഗത്ത്. ആറ്റുകാൽ മേടമുക്കിലെ ബിജെപി ബൂത്ത് ഓഫീസിൽ നിന്ന് മദ്യം പിടിച്ചെടുത്തുവെന്നും ഇതിന്റെ കണക്ക് തെറ്റായി രേഖപ്പെടുത്തിയെന്നും വി ശിവൻകുട്ടിയുടെ ഇലക്ഷൻ ഏജന്റ് ജയിൽ കുമാർ മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ നീതിപൂർവമായി ഇടപെടുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
336 ലിറ്റർ മദ്യമാണ് ബിജെപി ബൂത്ത് ഓഫീസിൽ നിന്ന് എക്സൈസ് പിടിച്ചെടുത്തത്. സംഭവത്തിൽ ഗൗരവപൂർണമായ അന്വേഷണം കമ്മീഷൻ നടത്തിയില്ല. പൊലീസും എക്സൈസും ഇടപെട്ടില്ലെങ്കിൽ പ്രവർത്തകർ ഇടപെടും. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം പ്രവർത്തകർ തടയുമെന്നും ജയിൽ കുമാർ വ്യക്തമാക്കി.
നേരത്തെയും സിപിഐഎം ഇതേ പരാതി ഉന്നയിരുന്നു. ബിജെപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളിലേക്ക് തപാൽ വഴിയും സ്വകാര്യ കാർഗോ സർവീസുകൾ വഴിയും വൻതോതില്‍ പണമെത്തുന്നുവെന്നായിരുന്നു പരാതി. അതിർത്തി കടന്നെത്തുന്ന വാഹനങ്ങളിൽ വൻതോതിൽ പണവും മറ്റ് പാരിതോഷികങ്ങളും ഉണ്ടെന്നും എൽഡിഎഫ് ആരോപിക്കുന്നുണ്ട്. സംഭവത്തിൽ എൽഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു.
