തിരുവനന്തപുരം: 80-ാം സ്വാതന്ത്ര്യദിനത്തില്‍ സംസ്ഥാനത്തും വിപുലമായ ചടങ്ങുകള്‍. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ ദേശീയ പതാക ഉയര്‍ത്തി. ദേശീയ ഗാനത്തിന്റെ അകമ്പടിയോടെയാണ് മുഖ്യമന്ത്രി ദേശീയ പതാക ഉയര്‍ത്തിയത്. വന്ദേമാതരം ആലാപനമുണ്ടായില്ല. തുടര്‍ന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ നിന്നുള്ള പുഷ്പവൃഷ്ടിയും നടന്നു. വിവിധ സേനാവിഭാഗങ്ങള്‍, അശ്വാരൂഢസേന, എന്‍സിസി, സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്‌സ്, സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകള്‍ തുടങ്ങിയ വിഭാഗങ്ങളുടെ പരേഡിന്റെ അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിച്ചു. സംസ്ഥാനത്ത് പതിനാലു ജില്ലകളിലും സ്വാതന്ത്ര്യ ദിനാഘോഷം നടക്കുകയാണ്. ജില്ലാ ആസ്ഥാനങ്ങളില്‍ മന്ത്രിമാര്‍ പങ്കെടുക്കും. സര്‍ക്കാര്‍ പരിപാടികളിലും സ്‌കൂളുകളിലും വന്ദേമാതരം ആലാപനം ഉണ്ടായില്ല.

പ്രളയം പ്രതിരോധിക്കാന്‍ ശാസ്ത്രീയ സംവിധാനം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി സ്വാതന്ത്ര്യദിന ചടങ്ങില്‍ പ്രഖ്യാപിച്ചു. ജീവന്‍ നഷ്ടമായവര്‍ക്ക് ആദരം അര്‍പ്പിച്ച് കൊണ്ടാണ് മുഖ്യമന്ത്രി വാക്കുകള്‍ ആരംഭിച്ചത്. രാഷ്ട്രീയ അന്ധതയും വിദ്വേഷവും വെടിഞ്ഞ് ഒറ്റക്കെട്ടായി മുന്നേറണമെന്ന് പറഞ്ഞ മുഖ്യമന്ത്രി, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഔദാര്യം അല്ല, അവകാശമാണെന്നും പറഞ്ഞു. ഏകവിള തോട്ടത്തില്‍ ഒരേയിനം മനുഷ്യരെ വളര്‍ത്തി, ഒരേ ഭാഷയും വിശ്വാസവും ജീവിത ശൈലിയും വളര്‍ത്തുന്ന, വെറുപ്പിന്റെ തുരുത്തുകള്‍ സൃഷ്ടിക്കുന്നതല്ല ജനാധിപത്യം. പുതുതലമുറക്ക് സ്വന്തം കാലില്‍ അഭിമാനത്തോടെ നില്‍ക്കാന്‍ വഴിയൊരുക്കണം. ലഹരി എന്ന വിപത്തിനെ പടിയിറക്കണമെന്നും ഇവ സര്‍ക്കാരിന്റെ മുന്‍ഗണന പട്ടികയിലുള്ളതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *