തിരുവനന്തപുരം: വോട്ട് നേടാൻ മോദിയുടെ പേര് പറഞ്ഞവർ തിരുവനന്തപുരം നഗരസഭയുടെ അധികാരം കിട്ടിയപ്പോൾ സാധാരണക്കാരന്റെ കുടിവെള്ളത്തിനു പോലും ഗ്യാരൻ്റി നൽകുന്നില്ലെന്ന് മന്ത്രി വി ശിവൻ കുട്ടി. നഗരസഭ പൂർണ പരാജയമാണ്. നഗരസഭയുടെ അവസ്ഥ കാണുമ്പോൾ മുൻ മേയറെന്ന നിലയിൽ വിഷമം തോന്നുന്നുവെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി. നഗരത്തിൽ മാലിന്യം കുന്നുകൂടി കിടക്കുകയാണ്.
എന്തിനാണ് മേയർ കസേരയിൽ ഇരിക്കുന്നതെന്ന് മനസിലാകുന്നില്ല. തെരുവു നായ ശല്യം രൂക്ഷമാകുകയാണ്. പരിഹാരം കാണേണ്ടവർ ഫയലുകളിൽ കുടുങ്ങി കിടക്കുന്നു. വാട്ടർ അതോറിറ്റിയെ കുറ്റം പറഞ്ഞ് കുടിവെളളപ്രശ്നത്തിൽ നിന്ന് നഗരസഭ ഒഴിഞ്ഞുമാറുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉറവിട മാലിന്യ പ്രശ്നങ്ങൾ പരിഹരിക്കാൻ നഗരസഭയ്ക്ക് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. റീൽ ഷൂട്ടിങ് മാത്രമാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാലിന്യ നീക്കം വെറും ഫോട്ടോ ഷൂട്ടായി മാറി. നഗരത്തിലെ തെരുവ് വിളക്കുകൾ കത്തുന്നില്ല. കുടിവെള്ള പ്രശ്നത്തിൽ തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്ന മേയറുടെ വാദം പരിഹാസ്യമാണെന്നും മന്ത്രി പറഞ്ഞു.
വേനൽച്ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ രാവിലെ 11 മുതൽ വൈകിട്ട് 3 വരെ ജോലി ഒഴിവാക്കണമെന്ന സർക്കാർ നിർദ്ദേശം പല തൊഴിലുടമകളും പാലിക്കുന്നില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി.
പോടാ പുല്ലേ പോലീസേ എന്ന ആർ ശ്രീലേഖയുടെ മുദ്രാവാക്യത്തിൽ ആർ ശ്രീലേഖയും ടി പി സെൻകുമാറും മുൻകാല പ്രാബല്യത്തോടെയാണോ അങ്ങനെ വിളിച്ചതെന്നും അദ്ദേഹം ചോദിച്ചു. കമ്മീഷണറെ ഭീഷണിപ്പെടുത്തുന്ന സ്ക്രീൻ ഷോട്ട് ശ്രീലേഖ സ്റ്റാറ്റസ് ഇട്ടു. ഇതിന് ആരാണ് അധികാരം കൊടുത്തതെന്നും മന്ത്രി ചോദിച്ചു.
