കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ആലപ്പുഴയിൽ ജോലി ചെയ്യുന്ന ഫറോക്ക് സ്വദേശിയായ പത്തൊൻപതുകാരനാണ് പുതുതായി രോഗം ബാധിച്ചത്. നിലവിൽ ഇദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം കോട്ടൂർ സ്വദേശിയായ ഒൻപതുവയസ്സുകാരനും രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ ജില്ലയിൽ രോഗം ബാധിച്ചവരുടെ എണ്ണം വർദ്ധിച്ചിരിക്കുകയാണ്.
രോഗം സ്ഥിരീകരിച്ച രണ്ടുപേരും നിലവിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ വിദഗ്ധ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ചികിത്സിക്കുന്ന ഡോക്ടർമാർ വ്യക്തമാക്കി. ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതും മുഖം കഴുകുന്നതും ഒഴിവാക്കണമെന്ന് അധികൃതർ പൊതുജനങ്ങൾക്കും പ്രത്യേകിച്ചും കുട്ടികൾക്കും നിർദ്ദേശം നൽകി
