പശ്ചിമബംഗാളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പിൽ മികച്ച പോളിങ് പലയിടത്തും അക്രമം. നന്ദിഗ്രാമില്‍ ബിജെപി സ്ഥാനാര്‍ഥി സുവേന്ദു അധികാരിയുടെ വാഹനവ്യൂഹത്തിന് നേരേ കല്ലേറുണ്ടായി. നന്ദിഗ്രാമിലെ സതേന്‍ഗരാബി മേഖലയില്‍വെച്ചാണ് വാഹനവ്യൂഹത്തിന് നേരേ ആക്രമണമുണ്ടായത്. കല്ലേറില്‍ വാഹനവ്യൂഹത്തിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരുടെ വാഹനത്തിന് കേടുപാടുണ്ടായി. സുവേന്ദു അധികാരിയും മറ്റുള്ളവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പതിനൊന്നുമണിവരെ 37.42 ശതമാനം പേര് വോട്ട് രേഖപ്പെടുത്തി. 30 മണ്ഡലങ്ങളിലാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. മുഖ്യമന്ത്രി മമതാബാനര്‍ജിയും സുവേന്ദു അധികാരിയും തമ്മില്‍ ഏറ്റുമുട്ടുന്ന നന്ദിഗ്രാം മണ്ഡലമാണ് ഇക്കൂട്ടത്തില്‍ ഏറെ ശ്രദ്ധേയം.
വോട്ടെടുപ്പിനിടെ ബംഗാളില്‍ രണ്ടുപേര്‍ മരിച്ചു. പടിഞ്ഞാറന്‍ മിഡ്നാപ്പൂരില്‍ ബിജെപി പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ തൃണമൂല്‍ പ്രവര്ത്തകന് മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേര്‍ പിടിയിലായതായാണ് റിപ്പോര്‍ട്ടുകള്‍. നന്ദിഗ്രാമില്‍ ബിജെപി പ്രവര്‍ത്തകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
ബിജെപി പ്രവര്‍ത്തകനായ ഉദയ് ദുബെയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബേകുട്ടിയ പ്രദേശത്തെ വീട്ടില്‍ വ്യാഴാഴ്ച രാവിലെ തൂങ്ങിമരിച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ബിജെപിയുടെ റോഡ് ഷോയില്‍ പങ്കെടുത്തതിന് ഇയാളെ തൃണമൂല്‍ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതായി പാര്‍ട്ടിപ്രവര്‍ത്തകര്‍ ആരോപിച്ചു.
രാവിലെ തന്നെ നന്ദിഗ്രാം മണ്ഡലത്തില്‍ വോട്ടര്‍മാരുടെ നിണ്ടനിരയാണ് കാണപ്പെട്ടത്. രാവിലെ ഏഴരയ്ക്ക് തന്നെ സുവേന്ദു അധികാരി വോട്ട് രേഖപ്പെടുത്തി. ബൈക്കിലാണ് സുവേന്ദു വോട്ടുചെയ്യാനായി എത്തിയത്. വിജയം ഉറപ്പാണെന്നും വലിയ ഭൂരിപക്ഷം നേടുമെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
