പാലാ: മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് നിലപാട് കടുപ്പിച്ച് മാണി സി. കാപ്പൻ. മന്ത്രിസ്ഥാനം ലഭിക്കുകയാണെങ്കിൽ അത് അഞ്ച് വർഷംതന്നെ വേണമെന്നും രണ്ടരവർഷം വീതം പങ്കിടുന്ന ടേം വ്യവസ്ഥ തനിക്ക് സ്വീകാര്യമല്ലെന്നും കാപ്പൻ വ്യക്തമാക്കി. പാലാ നിയസഭാ മണ്ഡലത്തിന് വലിയൊരു സമ്മാനം നൽകുമെന്ന് മുൻപ് ഉറപ്പുനൽകിയ കോൺഗ്രസ് നേതാക്കൾ അവരുടെ വാക്കു പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിഷപ്പ് ഹൗസിലെ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കാപ്പൻ.

അഞ്ച് വർഷംതന്നെ മന്ത്രിസ്ഥാനം വേണമെന്ന നിലപാടിലാണ് അദ്ദേഹം. അനൂപ് ജേക്കബുമായി രണ്ടര വർഷം വീതം മന്ത്രിസ്ഥാനം പങ്കിടണമെന്ന മുന്നണിയുടെ ടേം വ്യവസ്ഥ അംഗീകരിക്കാൻ താൻ തയ്യാറല്ലെന്ന് കാപ്പൻ വ്യക്തമാക്കി. ഇത് സംബന്ധിച്ച വിയോജിപ്പ് അദ്ദേഹം നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വി.ഡി. സതീശനും രമേശ് ചെന്നിത്തലയും നൽകിയ വാഗ്ദാനങ്ങൾ പാലിക്കണം. പാലായിൽ നടന്ന കൺവെൻഷനിൽ മാണി സി. കാപ്പൻ തിരിച്ചു വരുന്നത് ‘കൊടിവെച്ച വണ്ടിയിലായിരിക്കും’ എന്ന് സതീശൻ പ്രസംഗിച്ചിരുന്നു. പാലായ്ക്ക് വലിയൊരു സമ്മാനം നൽകുമെന്ന് ചെന്നിത്തല പറഞ്ഞിരുന്നതായും കാപ്പൻ ഓർമിപ്പിച്ചു.

അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ എന്ത് ചെയ്യുമെന്ന ചോദ്യത്തിന്, അത് ആ സമയത്ത് ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. തനിക്ക് ഔദ്യോഗികമായ അറിയിപ്പുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താനൊരു അന്താരാഷ്ട്ര വോളിബോൾ താരം കൂടിയായിരുന്നു എന്ന് സൂചിപ്പിച്ചുകൊണ്ട്, ആറുപേർ കളിക്കുന്ന ഒരു ടീമിൽനിന്ന് ഒരാളെ മാറ്റിനിർത്തി കളി മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ടീം യുഡിഎഫ് എന്നല്ലേ പറയുന്നതെന്നും താൻ എന്താ ടീം യുഡിഎഫിൽ അല്ലേ എന്നും അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *