ഡൽഹി: ജെൻസികൾക്കിടയിൽ തരംഗമാകുന്ന കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ടിന് ഇന്ത്യയില്‍ പൂട്ട്. അക്കൗണ്ട് ഉടമയായ അഭിജീത് ദിപ്‌കെയാണ് വിവരം പങ്കുവച്ചത്. പ്രതീക്ഷിച്ച പോലെ തന്നെ നടന്നുവെന്നും അക്കൗണ്ട് തടഞ്ഞുവെന്നും അഭിജീത് ദിപ്‌കെ എക്സിൽ കുറിച്ചു. “@CJP_2029 അക്കൗണ്ട് ഇന്ത്യയിൽ തടഞ്ഞുവച്ചിരിക്കുന്നു” എന്നാണ് അക്കൗണ്ടിൽ നിലവിൽ കാണിക്കുന്നത്. രാഷ്ട്രീയ കൂട്ടായ്മയായ ‘കോക്രോച്ച് ജനതാ പാർട്ടി’ (സിജെപി) സോഷ്യൽ മീഡിയയിൽ വൈറലാകുന്നതിനിടെയാണ് അക്കൗണ്ട് തടഞ്ഞുവച്ചിരിക്കുന്നത്.
ഇൻസ്റ്റഗ്രാമിൽ ഇതിനകം തന്നെ കോൺഗ്രസിൻ്റെയും ബിജെപിയുടെയും ഒഫീഷ്യൽ അക്കൗണ്ടുകളിലെ ഫോളോവേഴ്സിനെ മറികടന്ന് അതിവേഗം കുതിച്ചുകൊണ്ടിരിക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി. കോൺഗ്രസിന് 13.3 മില്യണും ബിജെപിക്ക് 8.7 മില്യണും ഫോളോവേഴ്സുള്ളപ്പോൾ കോക്രോച്ച് ജനതാ പാർട്ടിയുടെ ഫോളോവേഴ്സിൻ്റെ എണ്ണം നിലവിൽ 13.4 മില്യണാണ്.
കോടതി നടപടികള്‍ക്കിടയില്‍ യുവാക്കളെ പാറ്റകളോടുപമിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ചാണ് കോക്രോച്ച് ജനതാ പാര്‍ട്ടി പിറവിയെടുത്തത്. പുതിയ തലമുറയ്ക്ക് രാഷ്ട്രീയം കുറയുന്നുവെന്ന ആക്ഷേപങ്ങള്‍ക്കിടയില്‍ സ്വന്തമായി രാഷ്ട്രീയപാര്‍ട്ടി തന്നെയുണ്ടാക്കി പരമ്പരാഗത പാര്‍ട്ടികളുടെ കണ്ടുമടുത്ത രാഷ്ട്രീയത്തെ ട്രോളുകയാണ് ജെന്‍സികള്‍. നിരന്തരം മടിയന്മാരെന്ന് പരിഹസിക്കപ്പെടുന്ന, അടുത്തിടെ പാറ്റകള്‍ എന്ന് വിളിക്കപ്പെട്ട യുവാക്കള്‍ക്കായി തയ്യാറാക്കിയ പാര്‍ട്ടിയില്‍ കോടിക്കണക്കിന് പേരാണ് ഇതുവരെ അംഗങ്ങളായത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളായ മഹുവ മൊയ്ത്രയും കീര്‍ത്തി ആസാദും ഈ പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടുണ്ട്.
