തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ തിരുവനന്തപുരത്തെ വസതിയിൽ നടന്ന ഇ.ഡി പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഇടപെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് ഇ.ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനങ്ങൾ ആക്രമിച്ച സംഭവത്തിൽ പോലീസിന് സുരക്ഷാ വീഴ്ച സംഭവിച്ചോ എന്ന കാര്യത്തിലാണ് ആഭ്യന്തര മന്ത്രി ഡി.ജി.പിയിൽ നിന്ന് വിശദീകരണം തേടുന്നത്.
പരിശോധന കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇ.ഡി സെർച്ച് ടീമിനും സി.ആർ.പി.എഫ് ഉദ്യോഗസ്ഥർക്കും നേരെ യാതൊരു പ്രകോപനവുമില്ലാതെ ആക്രമണം ഉണ്ടായെന്നാണ് റിപ്പോർട്ട്. അക്രമം പ്ലാൻ ചെയ്തതാണെന്ന് ഇ.ഡി വിലയിരുത്തുന്നു. “കൊല്ലെടാ” എന്ന് ആക്രോശിച്ച് മാരകായുധങ്ങളുമായി സംഘം ചേർന്നാണ് ആക്രമണം നടത്തിയത്. ഇഷ്ടിക ഉപയോഗിച്ച് ഡ്രൈവറെ വധിക്കാൻ ശ്രമിച്ചതായും ഇരുമ്പ് ദണ്ഡും വടിയും ഉപയോഗിച്ച് ഉദ്യോഗസ്ഥരെ പരിക്കേൽപ്പിച്ചതായും എഫ്.ഐ.ആറിൽ പറയുന്നു. അക്രമവുമായി ബന്ധപ്പെട്ട് ഇന്ന് നാല് പേർ കൂടി പിടിയിലായിട്ടുണ്ട്. കണ്ടാലറിയാവുന്ന 300 പേർക്കെതിരെയാണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇ.ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച മൂന്ന് കാറുകൾ അക്രമികൾ തകർത്തിരുന്നു.
