തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങി പൊലീസ്. കുഞ്ഞിന്റെ രണ്ടാനച്ഛനും പ്രതിയുമായ അസ്കർ ആദ്യ ഭാര്യ ആമിനയെ ക്രൂരമായി മർദ്ദിച്ചതടക്കം അന്വേഷിക്കും. ചിറയിൻകീഴ് സ്വദേശിനിയുടെ ദുരൂഹ മരണവും അന്വേഷണ പരിധിയിൽ വരും. കുഞ്ഞിന്റെ പിതാവ് ജീവനൊടുക്കിയതിന് പിന്നിലെ ദുരൂഹതയും അന്വേഷിക്കുമെന്നാണ് സൂചന. അസ്കറിന്റെ മാതാവ്, സഹോദരി എന്നിവരുടെ പങ്കും പരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ്.
നാടിനെ ഒന്നടങ്കം വേദനയിലാക്കുന്ന തരത്തിലുള്ള വിവരങ്ങളാണ് ഇന്നലെ പുറത്തുവന്നത്. ഒന്നര വയസുകാരൻ ക്രൂര മർദ്ദനത്തിനാണ് ഇരയായത്. എന്നാൽ അസ്കറും കുഞ്ഞിന്റെ മാതാവ് അഖിലയും ആദ്യം കുറ്റം സമ്മതിച്ചിരുന്നില്ല. പിന്നീട് ആവർത്തിച്ച് ചോദ്യം ചെയ്തതോടെയാണ് അസ്കർ കുറ്റം സമ്മതിച്ചത്. ഇന്നലെ തെളിവെടുപ്പിന് അസ്കറിനെ നെടുമങ്ങാട്ടെ വാടക വീട്ടിൽ എത്തിച്ചപ്പോൾ നാട്ടുകാരുടെ ഭാഗത്തുനിന്ന് കടുത്ത പ്രതിഷേധമാണ് ഉയർന്നത്. പൊലീസ് സുരക്ഷയേർപ്പെടുത്തിയിരുന്നെങ്കിലും പ്രതിയെ നാട്ടുകാർ കൈയേറ്റവും ചെയ്തു.
കുഞ്ഞിന്റെ മുത്തച്ഛനായ സുനിൽ കുമാർ അഖിലയ്ക്കും അസ്കറിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. അഖിലയുടെ സുഹൃത്തിന്റെ പങ്കും അന്വേഷിക്കണമെന്നാണ് സുനിൽ കുമാറിന്റെ ആവശ്യം. അതേസമയം, അസ്കറിന്റെ ആദ്യ ഭാര്യ ആമിന ക്രൂര മർദ്ദനമായിരുന്നു നേരിട്ടിരുന്നത്. അസ്കറിന്റെ ആക്രമണത്തിൽ 13 മാസമായി യുവതി കോമയിൽ തുടരുകയാണെന്ന് കഴിഞ്ഞ ദിവസം ആമിനയുടെ മാതാവ് വെളിപ്പെടുത്തിയിരുന്നു.
