പശ്ചിമ ക്യൂബയുടെ തീരത്ത് തിങ്കളാഴ്ച ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 6.1 തീവ്രതയാണ് രേഖപ്പെടുത്തിയത്. ക്യൂബയുടെ തലസ്ഥാനമായ ഹവാനയിൽ ഭൂമികുലുക്കം അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു. അമേരിക്കയിലെ ഫ്ളോറിഡയിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഹവാനയ്ക്ക് പടിഞ്ഞാറ് ഭാഗത്തെ കടലിന്റെ പത്ത് കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. അതേസമയം സുനാമി മുന്നറിയിപ്പ് നൽകിയിട്ടുമില്ല. ഫ്ളോറിഡയിലെ മയാമി കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം ഫ്ളോറിഡയുടെ തെക്ക്-പടിഞ്ഞാറൻ ഭാഗങ്ങളിൽ നിരവധി പ്രകമ്പനങ്ങൾ ഉണ്ടായി. സ്ഥിതിഗതികൾ വിലയിരുത്തി ഡേഡ് കൗണ്ടിയിലെ പല ഭാഗങ്ങൾ ഒഴിപ്പിച്ചതായി അധികൃതർ പറഞ്ഞു.
രണ്ട് ഇലവേറ്റഡ് കമ്മ്യൂട്ടർ ട്രെയിൻ സർവീസുകളും ഭൂചലനത്തെ തുടർന്ന് താത്കാലികമായി നിർത്തിവെച്ചു. തിങ്കളാഴ്ച അനുഭവപ്പെട്ട ഭൂചലനം അപൂർവമാണെന്നാണ് യുഎസ് ജിയോളജിക്കൽ സർവേ ജിയോളജിസ്റ്റായ വില്യം ബാണ്ഹാർട്ട് പറയുന്നതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ആധുനിക സംവിധാനങ്ങൾ നിലവിൽ വന്നതിന് ശേഷം ഗൾഫ് ഓഫ് മെക്സിക്കോയിൽ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനമാണിതെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ ക്യൂബയിൽ തുടർചലനം ഉണ്ടാകാൻ സാധ്യതയുണ്ടെങ്കിലും ഫ്ളോറിഡയിൽ അതിന്റെ ആഘാതം അനുഭവപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
