കുന്ദമംഗലം: ഓരോ ദിവസവും രാവിലെ തന്റെ മുച്ചക്ര വാഹനത്തില്‍ എത്തി അടഞ്ഞുകിടക്കുന്ന ലോട്ടറി കടയുടെ മുന്നില്‍ നിസ്സഹായനായി നില്‍ക്കുകയാണ് കൊടുവള്ളി മാനിപുരം പടിപ്പുരക്കല്‍ വീട്ടില്‍ മനോജ്. കട തുറക്കാന്‍ ആഗ്രഹമുണ്ട്. ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ മനസ്സുണ്ട്. പക്ഷേ കടയ്ക്കുമുന്നില്‍ അപകടത്തില്‍പ്പെട്ട് കിടക്കുന്ന ഒരു കാര്‍ ആ സ്വപ്നങ്ങള്‍ക്ക് തടസ്സമായി മാറിയിരിക്കുകയാണ്. ഈകാറാണ്ജീവിത സ്വപ്നങ്ങള്‍ക്കും മുടക്കമായത്
കഴിഞ്ഞ മേയ് 28-ന് പടനിലം വളവില്‍ അപകടം. ആരാമ്പ്ര ഭാഗത്ത് നിന്ന് എത്തിയ കാര്‍ നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തില്‍ ഇടിച്ച ശേഷം മനോജിന്റെ ലോട്ടറി കടക്കും കേടുപാടുകള്‍ സംഭവിച്ചു. അപകടം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും കാര്‍ അവിടെ നിന്ന് മാറ്റിയിട്ടില്ലെന്നാണ് പരാതി. ഇതോടെ മനോജിന്റെ ഉപജീവന മാര്‍ഗമായ ലോട്ടറി കച്ചവടം പൂര്‍ണമായും നിലച്ചിരിക്കുകയാണ്.
2009 മുതല്‍ ലോട്ടറി വില്‍പ്പനയിലൂടെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന മനോജ് ഭിന്നശേഷിക്കാരനാണ്. ഭിന്നശേഷി വിഭാഗത്തില്‍ നിന്ന് വായ്പയെടുത്താണ് ഇദ്ദേഹം ഈ ചെറിയ സംരംഭം ആരംഭിച്ചത്. കച്ചവടത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനമാണ് കുടുംബത്തിന്റെ ഏക ആശ്രയം. രോഗബാധിതനായ മകന്റെ ചികിത്സയും കുടുംബച്ചെലവുകളും ഇതേ വരുമാനത്തെ ആശ്രയിച്ചാണ് നടക്കുന്നത്.
എന്നാല്‍ കഴിഞ്ഞ പത്ത് ദിവസത്തിലേറെയായി കട അടഞ്ഞുകിടക്കുകയാണ്. വരുമാനം പൂര്‍ണമായും നിലച്ചതോടെ കുടുംബം കടുത്ത പ്രതിസന്ധിയിലായി. മഴയും സാമ്പത്തിക ബുദ്ധിമുട്ടുകളും ഇതിനകം തന്നെ ജീവിതത്തെ ബാധിച്ചിരുന്ന സാഹചര്യത്തിലാണ് ഈ ദുരന്തവും മനോജിനെ തേടിയെത്തിയത്.
തന്റെ ദുരിതം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ പലവട്ടം ശ്രമിച്ചിട്ടുണ്ടെന്ന് മനോജ് പറയുന്നു. പോലീസില്‍ പരാതി നല്‍കിയെങ്കിലും ഇന്നലെയാണ് അന്വേഷണത്തിന് എത്തിയതെന്ന് അദ്ദേഹത്തിന്റെ ആരോപണം. അപകടത്തിന് ഉത്തരവാദികളായ വാഹന ഉടമകളില്‍ നിന്ന് ഇതുവരെ യാതൊരു നഷ്ടപരിഹാരമോ താല്‍ക്കാലിക സഹായമോ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
ഒരവസരത്തില്‍ തന്റെ മുച്ചക്ര വാഹനത്തില്‍ കയറി കാര്‍ ഉടമയുടെ സ്ഥാപനത്തിലെത്തി പ്രയാസങ്ങള്‍ നേരിട്ട് അറിയിച്ചപ്പോഴും പ്രതീക്ഷിച്ച പിന്തുണ ലഭിച്ചില്ലെന്ന് മനോജ് വേദനയോടെ പറയുന്നു. ‘കേസിന് പോയിക്കോളൂ’ എന്ന മറുപടിയാണ് ലഭിച്ചതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
ഇതിനിടെ ഇലക്ഷന്‍ ദിവസം പോലീസ് പിന്തുടരുന്നതിനിടെ മറിഞ്ഞ മറ്റൊരു വാഹനവും സമീപത്ത് തന്നെ നീക്കം ചെയ്യാതെ കിടക്കുന്നതായും പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു. അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ സമയബന്ധിതമായി മാറ്റാത്തത് പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായാണ് ആക്ഷേപം.
മനുഷ്യാവകാശ പ്രവര്‍ത്തകനായ നൗഷാദ് തെക്കയില്‍ സ്ഥലത്തെത്തി മനോജിനെ സന്ദര്‍ശിക്കുകയും ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കാന്‍ ഇടപെടുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ എല്ലാ വാഗ്ദാനങ്ങള്‍ക്കും അപ്പുറം, ഇന്ന് മനോജിന്റെ ഏറ്റവും വലിയ ആവശ്യം തന്റെ കട വീണ്ടും തുറക്കാനാകുക എന്നതാണ്. ഓരോ ദിവസവും കടയുടെ മുന്നില്‍ എത്തി നില്‍ക്കുന്ന അദ്ദേഹത്തിന്റെ കണ്ണുകളില്‍ നിറയുന്നത് ഒരേയൊരു ചോദ്യമാണ് ‘എന്റെ കുടുംബത്തിന്റെ അന്നം മുടങ്ങിയത് ആരാണ് കാണുക?’
അടഞ്ഞുകിടക്കുന്ന ചെറിയൊരു ലോട്ടറി കടയും അതിന് മുന്നില്‍ കിടക്കുന്ന അപകടക്കാറും ഇന്ന് ഒരു ഭിന്നശേഷിക്കാരന്റെ ജീവിതസമരത്തിന്റെ ദയനീയമായ പ്രതീകമായി മാറിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *