ചെന്നൈ: വിവാഹമോചനക്കേസുകൾ വർദ്ധിക്കുന്നതിന് പ്രധാന കാരണം മൊബൈൽ ഫോണിന്റെ അമിത ഉപയോഗമാണെന്ന് മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ. മദ്രാസ് ഐ.ഐ.ടിയിൽ നടന്ന ഒരു പുസ്തക പ്രകാശനച്ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സാങ്കേതികവിദ്യയോടുള്ള അമിതമായ ആസക്തി വ്യക്തിബന്ധങ്ങളിൽ ഗുരുതരമായ വിള്ളലുകൾ സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു അഭിഭാഷകൻ എന്ന നിലയിലും വർഷങ്ങളായി ജഡ്ജിയായി പ്രവർത്തിക്കുന്ന അനുഭവത്തിൽ നിന്നും തനിക്ക് ബോധ്യപ്പെട്ട കാര്യമാണിതെന്ന് ജസ്റ്റിസ് സ്വാമിനാഥൻ പറഞ്ഞു. വിവാഹജീവിതത്തിൽ താളപ്പിഴകൾ ഒഴിവാക്കണമെങ്കിൽ പങ്കാളികൾ തമ്മിൽ ആരോഗ്യകരമായ ആശയവിനിമയവും പൂർണ്ണമായ സുതാര്യതയും ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. അമിതമായ ഫോൺ ഉപയോഗം ഈ സുതാര്യതയെ തകർക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
