തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡിലെ പരീക്ഷ ക്രമക്കേട് പുറത്തുവന്നതിന് പിന്നാലെ ഒന്നാം റാങ്കുകാര്‍ക്ക് കത്തയച്ച് പിഎസ്‌സി. ചീഫ് തസ്തികയിലെ നിയമനങ്ങള്‍ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ തുടർ ഉത്തരവുകൾക്ക് വിധേയമായിരിക്കുമെന്ന് കത്തില്‍ വിശദീകരണം. നിര്‍ണായക പിഎസ്‌സി യോഗം നാളെ ചേരും.
പിഎസ്‌സി പരീക്ഷാ പ്രക്രിയയിലെ ക്രമക്കേടിൽ പിഎസ്‌സിയോടും സര്‍ക്കാരിനോടും അഡ്മിനിട്രേറ്റീവ് ട്രൈബ്യൂണല്‍ വിശദീകരണം തേടിയിരുന്നു. മൂന്ന് ആഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണം. ചീഫ് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ, ചീഫ് പ്ലാൻ കോ-ഓർഡിനേഷൻ ഡിവിഷൻ പരീക്ഷകളിലാണ് തിരിമറി നടന്നത്.
ചീഫ് ഇൻഡസ്ട്രി & ഇൻഫ്രാസ്ട്രക്ചർ, ചീഫ് പ്ലാൻ കോ-ഓർഡിനേഷൻ ഡിവിഷൻ തസ്തികകളെ കുറിച്ചാണ് ആരോപണം. പരീക്ഷയെഴുതിയ 228 ഉദ്യോഗാർഥികളുടെ 10 ഉത്തരങ്ങൾ മൂല്യനിർണയം നടത്തിയില്ല. ഓൺ സ്ക്രീൻ മാർക്കിങ്ങിൽ 9 മുതൽ 18 വരെയുള്ള ചോദ്യങ്ങളാണ് ഒഴിവാക്കിയത്. ഉദ്യോഗാർഥികളുടെ മാർക്ക് ലിസ്റ്റ് മൂന്ന് വർഷം കഴിഞ്ഞിട്ടും പ്രസിദ്ധീകരിച്ചില്ല. ഉദ്യോഗാർഥികൾ അപേക്ഷിച്ചിട്ടും കഴിഞ്ഞ ഒരു വർഷമായി ഉത്തരക്കടലാസുകൾ കൈമാറിയില്ല. മാർക്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് മുൻപ് തന്നെ നിയമന ശുപാർശ നൽകി. സംഘടനാ നേതാവിന് ഒന്നാം റാങ്ക് നൽകാൻ അട്ടിമറി നടന്നെന്നും ഉദ്യോഗാർഥികൾ ആരോപണമുയർത്തിയിരുന്നു.
