കൊച്ചി: സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ അശ്ലീല വാക്കുകള്‍ ഉപയോഗിച്ച് അധിക്ഷേപം നടത്തിയ സംഭവത്തില്‍ നടി ഹണി റോസ് തനിക്കെതിരെ നല്‍കിയ കേസ് പിന്‍വലിക്കണമെന്ന് അഭ്യര്‍ഥിച്ച് മാപ്പുപറച്ചിലുമായി വ്യവസായി ബോബി ചെമ്മണ്ണൂര്‍. തന്റെ പ്രസ്താവനകള്‍ ഹണി റോസിനും കുടുംബത്തിനും മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കി. പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ആത്മാര്‍ഥമായി മാപ്പ് ചോദിക്കുന്നു. മാപ്പപേക്ഷ സ്വീകരിച്ച് ഹണി റോസ് കേസ് പിന്‍വലിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ബോബി ചെമ്മണ്ണൂര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

‘എല്ലാവരോടും സ്നേഹത്തോടെയും ബഹുമാനത്തോടെയും കരുതലോടെയും പെരുമാറാന്‍ ശ്രമിക്കുന്ന ഒരാളാണ് ഞാന്‍. മനഃപൂര്‍വം ആരെയും വേദനിപ്പിക്കുകയോ മോശമായി പെരുമാറുകയോ ചെയ്തിട്ടില്ല. കഴിയുന്നിടത്തോളം മറ്റുള്ളവരെ സഹായിക്കാനാണ് എപ്പോഴും ശ്രമിക്കുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ ഇടയ്ക്കിടെ തമാശകളും സരസമായ കാര്യങ്ങളും പങ്കുവെക്കാറുണ്ട്. എന്നാല്‍ ഒരിക്കലും ആരെയെങ്കിലും അപമാനിക്കാനോ വേദനിപ്പിക്കാനോ മാനസിക ബുദ്ധിമുട്ടുണ്ടാക്കാനോ ഉള്ള ഉദ്ദേശ്യത്തോടെയല്ല അത് ചെയ്യുന്നത്. എന്നാല്‍, ഹണി റോസിനെക്കുറിച്ച് ഞാന്‍ നടത്തിയ പരാമര്‍ശങ്ങള്‍ അവര്‍ക്കും അവരുടെ കുടുംബത്തിനും വലിയ മാനസിക വിഷമം ഉണ്ടാക്കിയെന്ന് മനസ്സിലാക്കുന്നു. അതിലൂടെ ഉണ്ടായ വേദനയ്ക്ക് ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു. എന്റെ വാക്കുകള്‍ക്കും അത് സൃഷ്ടിച്ച പ്രത്യാഘാതത്തിനും പൂര്‍ണ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. ആരെയും വേദനിപ്പിക്കണമെന്ന ഉദ്ദേശ്യം എനിക്കില്ല. ഈ ആത്മാര്‍ഥമായ ക്ഷമാപണം അവര്‍ സ്വീകരിച്ച്, എനിക്കെതിരായ കേസ് പിന്‍വലിക്കുമെന്ന് പ്രതീക്ഷിക്കുന്നു’ -ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *