തിരുവനന്തപുരം: സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് വനം മന്ത്രി ഷിബു ബേബി ജോൺ നിയമസഭയിൽ അറിയിച്ചു. വന്യജീവി ആക്രമണം മൂലം വിളനാശമുണ്ടാകുന്ന കർഷകർക്ക് ആശ്വാസമേകാൻ ‘ഇൻഷുറൻസ് അധിഷ്ഠിത നഷ്ടപരിഹാര പദ്ധതി’ നടപ്പിലാക്കാൻ ആലോചിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ഇൻഷുറൻസ് കമ്പനികളുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്നും കേന്ദ്ര സർക്കാരുമായി തുടർചർച്ചകൾ നടത്തി അടുത്ത വർഷത്തോടെ പദ്ധതി യാഥാർത്ഥ്യമാക്കുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
വന്യജീവി ശല്യം തടയുന്നതിനായി ആദിവാസി വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന നൽകിക്കൊണ്ട് 500 പേരുടെ ‘സ്പെഷ്യൽ റിസർവ് ഫോഴ്സ്’ രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു. കാടിനെക്കുറിച്ച് കൃത്യമായ അറിവുള്ള ഇവരുടെ സേവനം വന്യജീവി ശല്യം ലഘൂകരിക്കാൻ ഏറെ സഹായകരമാകും. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തതുപോലെ നഷ്ടപരിഹാര തുക വർദ്ധിപ്പിക്കുന്ന കാര്യം മുഖ്യമന്ത്രിയുമായി ആലോചിച്ച് അടിയന്തരമായി നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷ നിലപാടിനെതിരെ വിമർശനം
ഭരണപക്ഷത്തുനിന്നാണ് കാതലായ നിർദ്ദേശങ്ങൾ ഉയർന്നുവന്നതെന്നും പ്രതിപക്ഷത്തിന് വനം വകുപ്പിന്റെ പ്രവർത്തനങ്ങളിൽ കാര്യമായ വിമർശനങ്ങളൊന്നുമില്ലെന്നും മന്ത്രി പറഞ്ഞു. മുൻ ഗവൺമെന്റുകളുടെ കാലത്ത് സംഭവിച്ച വീഴ്ചകളും കോറിഡോർ പുനഃസ്ഥാപിക്കാത്തതുമാണ് മേപ്പാടി, അതിരപ്പള്ളി, ആറളം ഫാം തുടങ്ങിയ മേഖലകളിലെ ഇപ്പോഴത്തെ വന്യജീവി ആക്രമണങ്ങൾക്ക് കാരണമെന്നും, ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
തൊഴിൽ മേഖലയിലെ മാറ്റങ്ങളും സ്കിൽ ഡെവലപ്മെന്റും
ലോകത്തെ തൊഴിൽ വിപണിയിൽ അതിവേഗം വലിയ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മുൻ യു.ഡി.എഫ് ഗവൺമെന്റിന്റെ കാലത്താണ് രാജ്യത്ത് ആദ്യമായി ഒരു ഗവൺമെന്റ് സ്കിൽ ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റ് ആരംഭിച്ചതെന്നും എന്നാൽ പിന്നീട് വന്നവർ അത് തകർത്തതായും അദ്ദേഹം വിമർശിച്ചു. ആധുനിക തൊഴിൽ വിപണിക്ക് അനുസൃതമായി നമ്മുടെ വിദ്യാർത്ഥികളെയും യുവാക്കളെയും പ്രാപ്തരാക്കാൻ അടിയന്തര മാറ്റങ്ങൾ കൊണ്ടുവരുമെന്നും മന്ത്രി നിയമസഭയിൽ ഉറപ്പുനൽകി.
