തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി ശശി തരൂര്‍ എംപി. സര്‍ക്കാര്‍ അനുമതി ഇല്ലാതെ ഓഹരി കൈമാറ്റം നടക്കില്ല എന്നാണ് തന്റെ അറിവ്. ഈ നടപടിക്രമം നടക്കട്ടെ എന്നാണ് തന്റെ നിലപാട്. തുറമുഖത്തിന്റെ വളര്‍ച്ചയാണ് ആവശ്യം. പക്ഷേ നിയമങ്ങള്‍ പാലിച്ചു വേണം എല്ലാം. ആരും അദാനിയെ എതിര്‍ക്കുന്നില്ല. വിഷയത്തില്‍ പഠിച്ചിട്ട് സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നും തരൂര്‍ പറഞ്ഞു.

അതേസമയം വിഴിഞ്ഞം പദ്ധതി സംബന്ധിച്ച് പഴയ മുഖ്യമന്ത്രിക്ക് കുറെകൂടി കാര്യങ്ങള്‍ അറിയാമെന്ന് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒരു മാസം മാത്രമാണ് തങ്ങള്‍ക്ക് കിട്ടിയത്. കാര്യങ്ങള്‍ പരിശോധിക്കട്ടെ. എല്ലാ കാര്യങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി പറഞ്ഞിട്ടുണ്ടെന്നും വിഴിഞ്ഞം പദ്ധതി കൊണ്ടുവന്നത് യു.ഡി.എഫ് സര്‍ക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിഴിഞ്ഞം തുറമുഖത്തെ ഓഹരി വില്‍പനക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കുന്നത് വിശദമായ കൂടിയാലോചനകള്‍ക്ക് ശേഷമെന്നാണ് റിപ്പോര്‍ട്ട് . അദാനി പോര്‍ട്ട് നല്‍കിയ അപേക്ഷയില്‍ നിയമവശങ്ങള്‍ അടക്കം പരിശോധിക്കാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയാണ് അപേക്ഷ ആദ്യം പരിശോധിക്കുന്നത്. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മന്ത്രിസഭാ യോഗം വിഷയം ചര്‍ച്ച ചെയ്യും .മന്ത്രിസഭയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുന്നത്. പ്രതിപക്ഷത്തിന്റെ വിമര്‍ശനവും കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാടും സര്‍ക്കാരിന് മേല്‍ സമ്മര്‍ദം ഉണ്ടാക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *