പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ ചെന്താമര കുറ്റക്കാരൻ. ശിക്ഷാവിധി പറയുന്നത് 15ന്. അതേസമയം കോടതിയോട് ഒന്നും പറയാൻ ഇല്ലെന്ന് ചെന്താമര പറഞ്ഞു. കൂടാതെ തന്നെ തൂക്കി കൊല്ലാൻ വിധിച്ചോളൂ എന്നും ചെന്താമര വ്യക്തമാക്കി.
2019 ഓഗസ്റ്റ് 31നാണ് നാടിനെ നടുക്കി ആദ്യ കൊലപാതകം നടക്കുന്നത്. ഭാര്യ പിണങ്ങി പോകാൻ കാരണം അയൽവാസിയായ സജിതയുടെ കൂടോത്രം ആണെന്ന അന്ധ വിശ്വാസത്താൽ സജിതയെ ചെന്താമര വെട്ടിക്കൊന്നു.കൃത്യത്തിന് ശേഷം ദിവസങ്ങളോളം ഒളിവിൽ കഴിഞ്ഞ പ്രതിയേ 2019 സെപ്റ്റംബർ രണ്ടിന് പൊലീസ് അറസ്റ്റ് ചെയ്തു. സജിത കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി 2025 ജനുവരി 27 ന് സജിതയുടെ ഭർത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടികൊലപ്പെടുത്തി.
ഇരട്ടകൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ 36 മണിക്കൂറിനു ശേഷം 2025 ജനുവരി 28നു രാത്രി പൊലീസ് പിടികൂടി. ജാമ്യകാലയളവ് ലംഘിച്ച് പ്രതി സ്വന്തം നാട്ടിലത്തിയത് അറിഞ്ഞിട്ടും നടപടി എടുക്കാത്ത പൊലീസിനെതിരെ കടുത്ത ജനരോക്ഷമാണ് ഉയർന്നത്. 2025 ഒക്ടോബർ 18നു സജിത വധക്കേസിൽ ചെന്താമരയ്ക്ക് പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഇരട്ട ജീവപര്യന്തവും പിഴയും വിധിച്ചിട്ടുണ്ട്. അതിന് പിന്നാലെ നടന്ന ഇരട്ടകൊലപാതകം അതീവ ഗൗരവമായി കോടതി പരിഗണിക്കണമെന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യം. വധശിക്ഷയിൽ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ലെന്ന് ചെന്താമര കൊലപ്പെടുത്തിയ സജിത-സുധാകര ദമ്പതികളുടെ മക്കൾ പറയുന്നു.
