ന്യൂ ഡല്‍ഹി: ട്രെയിനിലെ എ സി കോച്ചുകളില്‍ നിന്ന് തുണിത്തരങ്ങള്‍ മോഷണം പോകുന്നതായി റിപ്പോർട്ട്. ബെഡ്ഷീറ്റുകള്‍, തൂവാലകള്‍, തലയിണകള്‍, പുതപ്പുകള്‍ എന്നിവയാണ് നിരന്തരം കാണാതാകുന്നത്. നാലുവര്‍ഷത്തിനിടെ 1.27 കോടി വസ്തുക്കളാണ് മോഷ്ടിച്ചത്. ദിവസേന ട്രെയിനില്‍ യാത്ര ചെയ്യുന്ന ആയിരത്തില്‍ ഒരാള്‍ തുണികള്‍ മോഷ്ടിക്കുന്നുണ്ട് എന്നാണ് വിവരാവകാശ രേഖയില്‍ പറയുന്നത്. രാജസ്ഥാനിലെ ബിക്കാനീര്‍ ഡിവിഷനിലാണ് ഏറ്റവുമധികം മോഷണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുളളത്. കരാറുകാര്‍ കോച്ച് അറ്റന്‍ഡര്‍മാരുടെ ശമ്പളത്തില്‍ നിന്ന് മോഷണം പോയ വസ്തുക്കളുടെ തുക ഈടാക്കും. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് നല്‍കിയ വിവരാവകാശ രേഖയ്ക്കാണ് ഇന്ത്യന്‍ റെയില്‍വേയുടെ മറുപടി.

ഇന്ത്യന്‍ റെയില്‍വേ രാജ്യത്തെ ട്രെയിനുകളിലെ എ സി കോച്ചുകളില്‍ സാധാരണയായി രണ്ട് ബെഡ്ഷീറ്റുകള്‍, ഒരു പുതപ്പ്, ഒരു തലയണ, ഒരു മുഖം തുടയ്ക്കാനുളള ടവല്‍ എന്നിവയാണ് യാത്രക്കാർക്ക് നല്‍കിവരുന്നത്. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇതുസംബന്ധിച്ച വിവരത്തിനായി 69 ഡിവിഷനുകളിലേക്ക് ആര്‍ടിഐ ഫയല്‍ ചെയ്തത്. ഇതില്‍ 54 ഡിവിഷനുകളില്‍ നിന്നുമാണ് മറുപടി ലഭിച്ചത്. 2022 ജനുവരി മുതല്‍ 2026 മെയ് വരെയുളള കാലയളവില്‍ കുറഞ്ഞത് 1.27 കോടി ബെഡ്ഷീറ്റുകളും പുതപ്പും തലയിണകളുമാണ് മോഷണം പോയതെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. യാത്രക്കാരായ ആളുകള്‍ തന്നെയാണ് ഇവ മോഷ്ടിക്കുന്നത്. ഇത് മൂലം നാല് വര്‍ഷത്തിനിടെ കോണ്‍ട്രാക്ടര്‍മാര്‍ക്ക് 104.51 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. സംഭവം ഗൗരവകരമായ വിഷയമാണെന്നും വിരിപ്പുകളും മറ്റും മോഷ്ടിക്കപ്പെടുന്നത് തടയാനും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും ശ്രമങ്ങള്‍ തുടരുന്നുണ്ടെന്നും റെയില്‍വേ അറിയിച്ചു. മോഷണത്തില്‍ ജീവനക്കാര്‍ക്ക് പങ്കുണ്ടെന്ന് പറയാനാകില്ലെന്നും റെയില്‍വേ വ്യക്തമാക്കി.

ബിക്കാനീര്‍, ജോധ്പൂര്‍, ജയ്പൂര്‍, റാഞ്ചി, ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, ജോണ്‍പൂര്‍, ദാനാപൂര്‍, ബിലാസ്പൂര്‍ എന്നീ ഡിവിഷനുകളിലാണ് ഏറ്റവുമധികം മോഷണം നടന്നത്. ഏറ്റവും കൂടുതൽ മോഷണം പോയത് ഫേസ് ടവലാണ്. ബാഗില്‍ എടുത്തുകൊണ്ടുപോകാന്‍ ഏറ്റവും എളുപ്പമുളള ഫേസ് ടവലുകള്‍ നാല് വര്‍ഷത്തിനിടെ 46.54 ലക്ഷം എണ്ണമാണ് നഷ്ടമായത്. 41.13 ലക്ഷം ബെഡ്ഷീറ്റുകളും 23.59 ലക്ഷം പുതപ്പുകളും 12.76 ലക്ഷം തലയിണകളും ആണ് മോഷണം പോയത്. അതേസമയം, മലയാളികൾക്ക് തല ഉയർത്തി തന്നെ യാത്ര ചെയ്യാം. കേരളം ഉൾപ്പെടുന്ന പാലക്കാട് ഡിവിഷനിൽ ഒരു മോഷണം പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. സതേണ്‍ ഡിവിഷനിലെ തിരുച്ചിറപ്പളളി, പാലക്കാട് ഡിവിഷനുകളില്‍ നിന്ന് ഒരു മോഷണം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് റിപ്പോർട്ടില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *