രാജ്യ തലസ്ഥാനത്തെ വായുമലിനീകരണം അതിരൂക്ഷമാണെന്ന് സുപ്രീം കോടതി.വായുമലിനീകരണം നിയന്ത്രിക്കാന്‍ എന്ത് നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് കോടതി കേന്ദ്രത്തോട് ചോദിച്ചു. വായു മലിനീകരണവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥിയായ ആദിത്യ ദുബെ സമർപ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു ചീഫ് ജസ്റ്റിസ് എന്‍. വി രമണയുടെ ഈ പരാമർശം.അന്തരീക്ഷ മലിനീകരണത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും വിഷയത്തിൽ രാഷ്ട്രീയ താത്പര്യങ്ങൾ ഇല്ലാത്ത നടപടിയാണ് വേണ്ടതെന്നും സുപ്രിംകോടതി പറഞ്ഞു. ഡൽഹിയിൽ ലോക്ഡൗൺ വേണ്ടിവരുമോയെന്നും സുപ്രിംകോടതി ചോദിച്ചു.വീടിനുള്ളില്‍ പോലും മാസ്ക് ധരിച്ച് നടക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാവുന്നുവെന്നും അദ്ദേഹം പറഞ്ഞു. വായുമലിനീകരണ വിഷയത്തില്‍ സര്‍ക്കാര്‍ വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്നും നിഷ്ക്രയമാണെന്നും ഹര്‍ജിയില്‍ ആദിത്യ ദുബെ ആരോപിച്ചിരുന്നു.
അതേസമയം മലിനീകരണം നിയന്ത്രിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പഞ്ചാബിലും ഹരിയാനയിലും പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിലും കൃഷിസ്ഥലത്തെ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതാണ് രൂക്ഷമായ മലിനീകരണത്തിലേക്ക് നയിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ കൂടിയ മലിനീകരണ തോതിന് കാരണം ഇതാണ്. ഇത് അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. സംസ്ഥാന സര്‍ക്കാരുകളും നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.
മലിനീകരണം ഉണ്ടായത് കര്‍ഷകര്‍ കാരണമാണെന്ന തരത്തില്‍ പറയുന്നത് എന്തിനാണെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണത്തോട് ചീഫ് ജസ്റ്റിസ് പ്രതികരിച്ചത്. മലിനീകരണത്തിന്റെ ചെറിയ കാരണം മാത്രമാണ് അത്. ബാക്കി കാരണങ്ങളെ കുറിച്ച് എന്താണ് പറയാനുള്ളത്. ഡല്‍ഹിയിലെ മലിനീകരണം നിയന്ത്രിക്കാന്‍ നിങ്ങള്‍ എന്താണ് ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു.
