വാഹനാപകടത്തിൽ മരിച്ച നടൻ സന്തോഷിന്റെ സംസ്കാരം തൃശൂരിൽ നടന്നു. പാറമേക്കാവ് ശാന്തി ഘട്ട് ശ്മശാനത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ. ഗുരുവായൂരിലെ വീട്ടിലെ പൊതു ദർശനത്തിന് വെച്ച മൃതദേഹത്തിൽ നിരവധി പേർ ആദരാഞ്ജലികൾ അർപ്പിച്ചു. നടനെ അവസാനമായി കാണാൻ സിനിമ – സാംസ്കാരിക – രാഷ്ട്രീയ രംഗത്തെ പ്രമുഖർ ഉൾപ്പെടെ നിരവധിപേർ ഗുരുവായൂരിലെ വീട്ടിലേക്ക് എത്തി. പത്തനംതിട്ടയിൽ വച്ചാണ് സന്തോഷും ഭാര്യയും സഞ്ചരിച്ചിരുന്ന കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. ഗുരുതര പരിക്കേറ്റ സന്തോഷ് ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. ഭാര്യ ചികിത്സയിൽ തുടരുകയാണ്.
1982ൽ പുറത്തിറങ്ങിയ ‘ഇതു ഞങ്ങളുടെ കഥ’ എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് സിനിമാരംഗത്തേക്ക് എത്തിയത്. പ്രദർശനം തുടരുന്ന ‘മോഹിനിയാട്ടം’ ആണ് ഏറ്റവും അവസാനമായി അഭിനയിച്ച ചിത്രം. വില്ലൻ, നായകൻ, സഹനടൻ, ഹാസ്യനടൻ എന്നിങ്ങനെ വൈവിധ്യമാർന്ന വേഷങ്ങളിൽ നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി താരങ്ങൾ അദ്ദേഹത്തെ കുറിച്ചുള്ള ഹൃദയഭേദകമായ കുറിപ്പുകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
