ഡല്‍ഹി: ഡല്‍ഹി വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. സ്വന്തം വീഴ്ചകളില്‍ നിന്ന് ഒളിച്ചോടുന്ന സര്‍ക്കാരിന്റെ ധാര്‍ഷ്ട്യവും നിരുത്തരവാദ സമീപനവുമാണ് ഇന്നത്തെ പ്രതിസന്ധിക്ക് കാരണം. പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാതെയാണ് ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കിയത്.

രാഷ്ട്രീയ താല്പര്യത്തോടെയുള്ള വിസി നിയമനങ്ങള്‍ വിദ്യാഭ്യാസ നിലവാരം തകര്‍ത്തു. നീതിക്കായി പോരാടുന്ന വിദ്യാര്‍ഥികള്‍ക്കൊപ്പം നില്‍ക്കുന്നത് തങ്ങളുടെ ധാര്‍മ്മികവും രാഷ്ട്രീയവുമായ കടമയാണെന്നും സോണിയ ഗാന്ധി വ്യക്തമാക്കി. ‘ദ ഹിന്ദു’ ദിനപത്രത്തിലെഴുതിയ ലേഖനത്തില്‍ കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ സോണിയ ആഞ്ഞടിച്ചത്. സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ കേന്ദ്ര സര്‍ക്കാര്‍ രാജ്യശത്രുക്കളെപ്പോലെയാണ് കാണുന്നതെന്നും സോണിയ ചൂണ്ടിക്കാട്ടി.

ഡല്‍ഹി പൊലീസും സിഎപിഎഫും സമാധാനപരമായി പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്ക് നേരെ ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ച ജൂലൈ 20 രാജ്യത്തിന് അപമാനകരമായ ദിനമാണെന്ന് സോണിയ ഗാന്ധി വിശേഷിപ്പിച്ചു. വിദ്യാര്‍ഥികള്‍ക്ക് നേരെ പെല്ലറ്റുകള്‍ വരെ ഉപയോഗിച്ചതിന്റെ ദൃശ്യങ്ങള്‍ രാജ്യം കണ്ടതാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരോക്ഷമായ അംഗീകാരമില്ലാതെ ഇത്തരം അടിച്ചമര്‍ത്തലുകള്‍ നടക്കില്ലെന്നും അവര്‍ ആരോപിച്ചു.വിദ്യാര്‍ത്ഥികളുടെ ന്യായമായ ആവശ്യങ്ങളോട് സംസാരിക്കാനോ ഉത്തരവാദിത്തം ഏറ്റെടുക്കാനോ തയ്യാറാകാതെ, അധികാരം ഉപയോഗിച്ച് ഭയപ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്.

പരീക്ഷ ചോര്‍ച്ചകളും വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ തകര്‍ച്ചയും കാരണം രാജ്യത്തെ യുവാക്കള്‍ കടുത്ത നിരാശയിലാണ്. ഇതിനെതിരെ ഉയര്‍ന്ന പ്രക്ഷോഭം സ്വാഭാവികമായ ജനരോഷമാണ്.മോദി സര്‍ക്കാരിന്റെ മാറ്റമില്ലാത്ത അഹങ്കാരവും ജനാധിപത്യപരമായ സംവാദങ്ങളോടുള്ള വിമുഖതയുമാണ് സ്ഥിതിഗതികള്‍ ഇത്രയും വഷളാക്കിയതെന്ന് അവര്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *