തിരുവനന്തപുരം: ശബരിമല പുതിയ തന്ത്രിയായി കണ്ഠരര് ബ്രഹ്മദത്തനെ തിരഞ്ഞെടുത്തു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പ്രസിഡന്റ് കെ. ജയകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നിലവിലെ തന്ത്രി കണ്ഠരര് രാജീവരരുടെ മകനാണ് ബ്രഹ്മദത്തന്.
ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ചിങ്ങമാസ പൂജകള്‍ക്ക് നടതുറക്കുമ്പോള്‍ തനിക്ക് കര്‍മ്മങ്ങളില്‍ പങ്കെടുക്കാനാകില്ലെന്നും മകന് ചുമതല നല്‍കണമെന്നും ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കിയിരുന്നു. വിഷയം ഹൈക്കോടതിയുടെ പരിഗണനയിലുമെത്തിയിരുന്നു. തുടര്‍ന്ന് തീരുമാനമെടുക്കാനുള്ള അധികാരം ദേവസ്വം ബോര്‍ഡിന് ഹൈക്കോടതി കൈമാറുകയായിരുന്നു.
ഇതിന്റെ പശ്ചാത്തലത്തില്‍ കാളിദാസ ഭട്ടതിരിപ്പാട് അടങ്ങുന്ന മൂന്നംഗ വിദഗ്ധ തന്ത്രി സമിതി തിരുവനന്തപുരത്തെത്തി ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായി ചര്‍ച്ച നടത്തിയിരുന്നു. കണ്ഠരര് ബ്രഹ്മദത്തന് ആവശ്യമായ താന്ത്രിക ജ്ഞാനവും പൂജാവിധിയില്‍ വൈദഗ്ധ്യവുമുണ്ടെന്ന് ഈ സമിതി ബോര്‍ഡിനെ അറിയിച്ചു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയമനം. ചിങ്ങമാസ പൂജകള്‍ക്കായി നടതുറക്കുമ്പോള്‍ കണ്ഠരര് ബ്രഹ്മദത്തന് പുതിയ തന്ത്രിയായി ചുമതലയേൽക്കും.
