മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയ്ക്ക് ഇന്ന് 63-ാം പിറന്നാള്‍. സ്വരമധുരമായ ഒരു സംഗീത നദിയാണ് കെ എസ് ചിത്ര. പ്രണയവും വിരഹവും വിഷാദവുമെല്ലാം ആ ആലാപനത്തില്‍ പെയ്തിറങ്ങുന്നു. പാട്ടിന്റെ ആ കൈവഴികള്‍ മലയാളി മനസുകളെ ആര്ദ്രമാക്കാന് തുടങ്ങിയിട്ട് നാലു ദശാബ്ദങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഭാവതീവ്രമായ ആലാപനമാണ് ചിത്രയുടെ സവിശേഷത. കഥാപാത്രങ്ങളുടെ ആത്മഭാവങ്ങളറിഞ്ഞ്, ഗാനങ്ങളിലേക്കത് സന്നിവേശിപ്പിക്കുന്ന അപൂര്‍വതയാണത്.
മലയാളത്തിന്റെ വാനമ്പാടി തമിഴകത്ത് ചിന്നക്കുയിലാണ്. തെലുങ്കര്‍ക്ക് സംഗീതസരസ്വതിയും ഉത്തരേന്ത്യക്കാര്‍ക്ക് പിയ ബസന്തിയും കര്‍ണാടകത്തില്‍ കന്നഡകോകിലെയുമാണ്. മലയാളത്തിനു പുറമേ, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, ഒറിയ, ബംഗാളി, അസമീസ് തുടങ്ങി പതിനയ്യായിരത്തിലധികം ഗാനങ്ങള്‍ ചിത്രയുടെ സ്വരമാധുരിയില്‍ പിറന്നിട്ടുണ്ട്.
സംഗീതജ്ഞനായ അച്ഛന് കരമന കൃഷ്ണന്‍നായരുടേയും സംഗീതാധ്യാപികയായ ശാന്തകുമാരിയുടേയും മകള്‍ക്ക് സംഗീതമായിരുന്നു എന്നും ജീവവായു. എം ജി രാധാകൃഷ്ണന് സംഗീതം പകര്‍ന്ന ‘രജനീ പറയൂ’ എന്ന ഗാനമായിരുന്നു ആദ്യ സോളോ ഹിറ്റ്.
ആറ് ദേശീയ പുരസ്കാരങ്ങള്‍, പതിനാറ് സംസ്ഥാന പുരസ്കാരങ്ങള്‍. പത്മശ്രീയും പത്മഭൂഷണും ഉള്‍പ്പടെ ബഹുമതികള്‍ നേടി. ജീവിതത്തില്‍ നൊമ്പരങ്ങളുടെ മുറിപ്പാടുകളുണ്ടെങ്കിലും ഒരു നറുപുഞ്ചിരി തൂകിക്കൊണ്ട്, തലമുറകളെ സംഗീതസാഗരത്തിലാറാടിച്ചുകൊണ്ടേയിരിക്കുന്നു ഈ ദേവഗായിക.
