ന്യൂഡല്‍ഹി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടന്ന ജെന്‍ സി പ്രതിഷേധത്തിനെതിരെ അങ്ങേയറ്റം പ്രകോപനപരവും അധിക്ഷേപകരവുമായ പരാമര്‍ശങ്ങള്‍ നടത്തിയ ടി.ജി മോഹന്‍ദാസിനെ തള്ളി ആര്‍എസ്എസ്. ടി.ജി മോഹന്‍ദാസിന്റെ പ്രസ്താവനകള്‍ അദ്ദേഹത്തിന്റെ പൂര്‍ണമായും വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണെന്ന് ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്ത സഹ കാര്യവാഹ് കെ.ബി ശ്രീകുമാര്‍ വ്യക്തമാക്കി.

ടി.ജി മോഹന്‍ദാസ് ആര്‍എസ്എസില്‍ ഏതെങ്കിലും തലത്തിലുള്ള ഔദ്യോഗിക ചുമതലകള്‍ വഹിക്കുന്ന വ്യക്തിയല്ല. അദ്ദേഹത്തിന്റെ ഇത്തരം അഭിപ്രായങ്ങളോട് ആര്‍എസ്എസിന് യാതൊരു യോജിപ്പുമില്ലെന്ന് മാത്രമല്ല, ഇവയെ ഏറ്റവും ശക്തമായ ഭാഷയില്‍ അപലപിക്കേണ്ടതുണ്ടെന്നും കെ.ബി ശ്രീകുമാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

ഒരു യുട്യൂബ് ചാനലിലൂടെയാണ് ജന്തര്‍ മന്തറിലെ പ്രതിഷേധക്കാര്‍ക്കെതിരെ ടി.ജി മോഹന്‍ദാസ് കടുത്ത അധിക്ഷേപങ്ങള്‍ നടത്തിയത്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയിലേക്ക് നയിച്ച, വിദ്യാര്‍ഥികള്‍ നടത്തിയ 35 ദിവസം നീണ്ട സിജെപി സമരത്തിനെതിരെയായിരുന്നു ഈ പരാമര്‍ശങ്ങള്‍.

തനിക്ക് അവസരം ലഭിച്ചിരുന്നെങ്കില്‍ ജന്തര്‍ മന്തറിന് ചുറ്റും നാല് കിലോമീറ്റര്‍ ചുറ്റളവില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച് വിദ്യാര്‍ഥികളെ വെടിവെച്ചു കൊല്ലുമായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ജനങ്ങളോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട ശേഷം വെടിവെക്കുമെന്നും, ഇതില്‍ ആളുകള്‍ മരിക്കുകയും അംഗഭംഗം സംഭവിക്കുകയും ചെയ്യുമെന്നും അദ്ദേഹം വിശദീകരിച്ചു. നാല് മണിക്കൂര്‍ കൊണ്ട് രംഗം ശാന്തമാകുമ്പോള്‍ ശവങ്ങള്‍ പെറുക്കി ആശുപത്രിയില്‍ എത്തിക്കുമെന്നും അദ്ദേഹം വിഡിയോയില്‍ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *