തിരുവനന്തപുരം: പുനർജനി കേസ് അവസാനിപ്പിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി പി. രാജീവ്. അന്വേഷണം അവസാനിപ്പിച്ച നടപടിക്ക് പിന്നിൽ സർക്കാരിന്റെ ഭയമാണെന്നും, ഏത് ഏജൻസി അന്വേഷിച്ചാലും കുഴപ്പമില്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിക്കേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേസ് അവസാനിപ്പിക്കാൻ ആഭ്യന്തരമന്ത്രി അസാധാരണമായ തിടുക്കം കാണിച്ചതായി പി. രാജീവ് ആരോപിച്ചു. മറ്റ് അന്വേഷണ ഏജൻസികൾ വരുന്നത് ഒഴിവാക്കാനാണ് ഈ നീക്കം. ഫണ്ട് പിരിവിനായുള്ള ദൃശ്യങ്ങൾ പൊതുമണ്ഡലത്തിൽ ലഭ്യമായിരിക്കെ, ഏത് പുതിയ രേഖയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കേസ് അവസാനിപ്പിച്ചതെന്നും, ആഭ്യന്തരമന്ത്രി തന്നെ നേരിട്ട് ഇത് പ്രഖ്യാപിച്ചതിന് പിന്നിൽ എന്തോ ഒളിക്കാനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ സർക്കാർ രാഷ്ട്രീയപ്രേരിതമായാണ് കേസിനെ കണ്ടതെന്ന ആരോപണം തള്ളിയ അദ്ദേഹം, രാഷ്ട്രീയ പകപോക്കലായിരുന്നു ലക്ഷ്യമെങ്കിൽ മുൻ സർക്കാരിന് മറ്റ് പല നടപടികളും സ്വീകരിക്കാമായിരുന്നുവെന്നും വ്യക്തമാക്കി. ആഭ്യന്തരമന്ത്രിയുടെ അസാധാരണമായ ഇടപെടൽ വിഷയത്തിൽ ദുരൂഹത വർദ്ധിപ്പിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
