വടകര: വടകര ദേശീയപാതയിൽ മീത്തലെ മുക്കാളിയിൽ വീണ്ടും മണ്ണിടിച്ചിൽ. നിർമ്മാണ പ്രവൃത്തി നടന്നിരുന്ന ഭാഗത്താണ് ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെ വൻതോതിൽ മണ്ണിടിഞ്ഞു വീണത്. സ്ഥലം വലിയ അപകട ഭീഷണിയിലാണ്. കോൺക്രീറ്റ് സംരക്ഷണ ഭിത്തി നിർമ്മിക്കാനായി സ്ഥാപിച്ച കൂറ്റൻ ഇരുമ്പ് കമ്പികളും ഫൗണ്ടേഷൻ ഉൾപ്പെടെയുള്ള നിർമ്മിതികളും മണ്ണിടിച്ചിലിൽ പൂർണ്ണമായി തകർന്നു.
പ്രദേശത്ത് ഇപ്പോഴും കടുത്ത മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുകയാണ്. സംരക്ഷണ ഭിത്തി നിർമ്മാണത്തിനായി ഇവിടെ ഒരുക്കിയ കൂറ്റൻ കമ്പികളും ഫൗണ്ടേഷനുമെല്ലാം നിമിഷങ്ങൾക്കകമാണ് തകർന്ന് നിലംപൊത്തിയത്. നിർമ്മാണ മേഖലയിലെ അശാസ്ത്രീയതയും അധികൃതരുടെ അനാസ്ഥയുമാണ് ഈ വൻ ദുരന്തത്തിന് വഴിവെച്ചതെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്.
ഒരു വർഷം മുമ്പ്, ഈ പ്രദേശത്ത് സോയിൽ നെയ്ലിംഗ് രീതിയിലുള്ള പ്രവൃത്തികൾ നടത്തിയിരുന്നു. പരിസ്ഥിതിലോല പ്രദേശമായ ഇവിടെ വെറും മൂന്ന് മീറ്റർ മാത്രം നീളമുള്ള കമ്പികൾ മണ്ണിലേക്ക് കയറ്റി നിർമ്മാണം നടത്തുമ്പോൾ തന്നെ നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
മൂന്നോളം വീടുകൾ അപകട ഭീഷണിയിലായാതോടെയാണ് ഇവിടെ കോൺക്രീറ്റ് വാൾ നിർമ്മിക്കാനുള്ള പ്രവൃത്തികൾ ആരംഭിച്ചത്. എന്നാൽ ആ നിർമ്മാണവും പൂർണ്ണമായി തകർന്നു വീണു മണ്ണിടിച്ചിൽ പുലർച്ചെ ആയതിനാലാണ് വലിയ അപടകം ഒഴിവായത്. നിലവിൽ ഈ കുന്നിൻ പ്രദേശം കടുത്ത മണ്ണിടിച്ചിൽ ഭീഷണിയിലാണ്.
