തിരുവനന്തപുരം: ബ്ലീച്ചിംഗ് പൗഡർ അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിൽ ആരോഗ്യ മന്ത്രി കെ. മുരളീധരന് കടുത്ത അതൃപ്തി. മഴക്കാല ശുചീകരണത്തിന്റെ പേരിൽ ഉയർന്ന വിലയ്ക്ക് ബ്ലീച്ചിങ് പൗഡർ വാങ്ങിയതിൽ ക്രമക്കേട് നടന്നെന്ന ആരോപണത്തിലാണ് പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷണം നടത്തിയത്. എന്നാൽ ഈ അന്വേഷണ റിപ്പോർട്ട് ക്രമക്കേട് നടത്തിയവരെ വെള്ളപൂശുന്നതാണെന്നാണ് വിലയിരുത്തൽ. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് 7.32 കോടിയുടെ ഈ ഇടപാട് നടന്നത്.
മാർച്ച് 11നും മേയ് ആറിനും ഇടയിൽ നടന്ന ബ്ലീച്ചിംഗ് പൗഡർ പർച്ചേസിലൂടെ കോടികളുടെ അനാവശ്യ ചെലവ് ഉണ്ടായെന്ന മാധ്യമവാർത്തകളുടെ പശ്ചാത്തലത്തിലാണ് മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്. കെ.എം.എസ്.സി.എൽ സ്വീകരിച്ച സംഭരണ നടപടിക്രമങ്ങൾ, ബാധകമായ ചട്ടങ്ങളും ടെൻഡർ വ്യവസ്ഥകളും പാലിച്ചിട്ടുണ്ടോ, ന്യായമായ വിലയ്ക്കാണോ വാങ്ങിയത് തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാനായിരുന്നു നിർദ്ദേശം.
വാങ്ങിയ ബ്ലീച്ചിംഗ് പൗഡറിന്റെ ഗുണനിലവാരവും ഉപയോഗവും സർക്കാരിന് എന്തെങ്കിലും സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടുണ്ടോ എന്നതും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിരുന്നു. കണ്ടെത്തലുകളും തുടർ നടപടിയ്ക്കുള്ള ശുപാർശകളും ഉൾപ്പെടെ വിശദമായ അന്വേഷണ റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാനാണ് പ്രിൻസിപ്പൽ സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നത്.
