കൊല്ലം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും റിമാന്‍ഡ് ചെയ്തു. ബോര്‍ഡ് അംഗം എ അജികുമാറിനെയും സെപ്റ്റംബര്‍ ഒന്നു വരെ വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്തു. പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വാദം തുടരും. ശക്തമായ തെളിവുകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കി. ശബരിമല നെയ്യ് ക്രമക്കേടിലും ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്.

2019 ല്‍ നടന്ന സ്വര്‍ണക്കൊള്ള മറയ്ക്കാനാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റി ഉള്‍പ്പെടെയുള്ള മുഖ്യ പ്രതികള്‍ 2025ല്‍ വീണ്ടും ദേവസ്വം ബോര്‍ഡിന്റെ ഒത്താശയോടെ സ്വര്‍ണം പൂശല്‍ ആസൂത്രണം ചെയ്തു നടപ്പാക്കിയതെന്നാണ് SIT ഹൈകോടതിയില്‍ അറിയിച്ചിരിക്കുന്നത്. 2025ല്‍ ദ്വാരാപാലക ശില്പങ്ങള്‍ ചെന്നൈയിലേക്ക് കൊണ്ടുപോയത് സംബന്ധിച്ച കേസിലാണ് പിഎസ് പ്രശാന്തിനെ പ്രതി ചേര്‍ത്തിരുന്നത്. മുരാരി ബാബുവാണ് ഒന്നാം പ്രതി. രണ്ടാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി, മൂന്നാം പ്രതി പങ്കജ് ഭണ്ഡാരി, അഞ്ചാം പ്രതി അജി കുമാര്‍, ആറാം പ്രതി കണ്ഠരര് രാജീവര് എന്നിവരാണ് മറ്റ് പ്രതികള്‍.

പ്രശാന്തിനെതിരെ ഗൂഢാലോചനയ്ക്ക് തെളിവുണ്ടെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. അന്വേഷണത്തില്‍ ശേഖരിച്ച തെളിവുകള്‍ പ്രകാരം ഈ ഏഴ് പേരുടെയും പങ്ക് വ്യക്തമായി തെളിഞ്ഞതായി എസ്‌ഐടി റിപ്പോര്‍ട്ട് പറയുന്നു. ഇവര്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത ക്രിമിനല്‍ ഗൂഢാലോചനയുടെ ഭാഗമായി കൂട്ടായി പ്രവര്‍ത്തിച്ചെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *