പുതിയ കെപിസിസി അധ്യക്ഷന്റെ പ്രഖ്യാപനം ഉടനുണ്ടാകില്ല. ഓണത്തിന് ശേഷമാകും പ്രഖ്യാപനം. അധ്യക്ഷനെ തീരുമാനിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി വി.ഡി. സതീശന്‍ വീണ്ടും ഡല്‍ഹിയിലെത്തും. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുമായും മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായും വിഷയം ചര്‍ച്ച ചെയ്യാന്‍ സാധിച്ചിരുന്നില്ല. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി ഇന്ന് സംസ്ഥാനത്തെത്തി മുതിര്‍ന്ന നേതാക്കളുമായി ആശയവിനിമയം നടത്തും.

പ്രവര്‍ത്തക സമിതി യോഗത്തിനായി ഡല്‍ഹിയിലെത്തിയ രമേശ് ചെന്നിത്തല അവിടെ തുടരുകയാണ്. ഇന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായും പ്രിയങ്ക ഗാന്ധിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയേക്കും. നിലവില്‍ ജോസഫ് വാഴയ്ക്കന് രമേശ് ചെന്നിത്തലയുടെ പരോക്ഷ പിന്തുണയുണ്ടെന്നാണ് സൂചന. കഴിഞ്ഞ ദിവസം വി.ഡി. സതീശന്‍ കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി അധ്യക്ഷ സ്ഥാനത്തെക്കുറിച്ചുള്ള നിലപാട് അറിയിച്ചിരുന്നു.

അധ്യക്ഷ തിരഞ്ഞെടുപ്പിലെ ചര്‍ച്ചകള്‍ ഇനിയും നീണ്ടുപോകരുതെന്നാണ് നേതാക്കള്‍ക്കിടയിലെ പൊതുവായ ആവശ്യം. കഴിവും പ്രാപ്തിയുമുള്ള നിരവധി നേതാക്കള്‍ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണനയിലുണ്ടെന്ന് കെ. സുധാകരന്‍ എം.പി. പറഞ്ഞു. പുതിയ അധ്യക്ഷനെ ഉടന്‍ പ്രഖ്യാപിക്കണമെന്നാണ് കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ നിലപാട്.

ബെന്നി ബെഹനാന്‍, കെ.സി. ജോസഫ്, മാത്യു കുഴല്‍നാടന്‍, അടൂര്‍ പ്രകാശ്, ഷാഫി പറമ്പില്‍, ആന്റോ ആന്റണി, ജോസഫ് വാഴയ്ക്കന്‍ എന്നിവരുടെ പേരുകളാണ് നിലവില്‍ സജീവമായി പരിഗണനയിലുള്ളത്. ഓണത്തിന് ശേഷമാകും അന്തിമ തീരുമാനം ഉണ്ടാകുക.

Leave a Reply

Your email address will not be published. Required fields are marked *