മലപ്പുറം∙ ഭാര്യയെ കൊന്ന് മൃതദേഹം ചാക്കിൽക്കെട്ടി പുഴയിൽ താഴ്ത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പുറത്തൂർ പടിഞ്ഞാറേക്കര അമ്പലപ്പടി അണ്ടിപ്പാട്ട് വീട്ടിൽ ഫൗസിയ (37) ആണു മരിച്ചത്. ഫൗസിയയുടെ ഭർത്താവ് പടിഞ്ഞാറേക്കര അമ്പലപ്പടി അണ്ടിപ്പാട്ട് ഹുസൈൻ ആണ് പിടിയിലായത്. കൊല നടത്തിയ ശേഷം കണ്ണൂരിലേക്ക് പോയ പ്രതി ഇന്ന് തിരൂരിലേക്ക് തിരിച്ചു വരുന്നതിനിടെ തിരൂർ പൂക്കയിൽ വച്ച് പോലീസ് ബസിന് കുറുകെ ജീപ്പിട്ട് പിടികൂടുകയായിരുന്നു.

ബുധനാഴ്‌ച രാത്രി ഒരു മണിക്കു ശേഷം ഫൗസിയയെ ഭർത്താവ് ഹുസൈൻ വീട്ടിൽ നിന്നു വിളിച്ചിറക്കി കൊണ്ടുപോകുകയായിരുന്നു. കടൽത്തീരത്ത് മീൻ അടിഞ്ഞെന്നും എടുക്കാൻ പോകണമെന്നും പറഞ്ഞാണ് ഫൗസിയെയെ വിളിച്ചു കൊണ്ടുപോയത്. വ്യാഴാഴ്‌ച രാത്രിയായിട്ടും ഇരുവരും വീട്ടിലേക്ക് തിരിച്ചെത്താതിരുന്നതോടെ മക്കൾ പൊലീസിൽ വിവരമറിയിച്ചു. അന്വേഷണം നടക്കുന്നതിനിടെയാണ് ഫൗസിയയുടെ മൃതദേഹം ഇന്നലെ ഉച്ചയോടെ തിരൂർ പുഴയിലെ പടിഞ്ഞാറേക്കര ജെട്ടി വൈനിൽ കണ്ടെത്തിയത്. കടലിലേക്കു പോകാനൊരുങ്ങിയ വള്ളത്തിലെ തൊഴിലാളികൾ നങ്കൂരം വലിച്ചെടുക്കുന്നതിനിടെ മറ്റൊരു നങ്കൂരം കയറിൽ കുടുങ്ങുകയായിരുന്നു. ഇതു വലിച്ചെടുത്തു നോക്കിയപ്പോഴാണ് അറ്റത്ത് ചാക്ക് കണ്ടത്. ഇതോടെ പൊലീസിനെ വിവരമറിയിച്ചു. തുടർന്നു നടത്തിയ പരിശോധനയിലാണ് ചാക്കിൽ ഫൗസിയയുടെ മൃതദേഹമാണെന്നു മനസ്സിലാക്കിയത്.

ഹുസൈൻ സ്ഥിരമായി മദ്യവും ലഹരിയും ഉപയോഗിക്കുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. ഇയാൾ സ്‌ഥിരമായി വീട്ടിൽ കലഹമുണ്ടാക്കാറുണ്ട്. ബുധനാഴ്ച വൈകിട്ടും ഫൗസിയയുമായി വഴക്കി ദേഷ്യത്തിൽ ഫോൺ എറിഞ്ഞു പൊട്ടിച്ചു. അന്നു രാത്രിയാണ് ഫൗസിയയെ വിളിച്ചു കൊണ്ടുപോയത്.കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ശരീരത്തിന്റെ പിൻവശത്ത് മുറിവുണ്ട്. ഇത് നങ്കൂരം തട്ടിയുണ്ടായതാകുമെന്നാണ് കരുതുന്നത്. ഫൗസിയ സമീപത്തുള്ള വീടുകളിൽ ജോലിക്കു പോകുന്നയാളാണ്. മക്കൾ: ഷബീബ്, ബിൻസി.

Leave a Reply

Your email address will not be published. Required fields are marked *