തിരുവനന്തപുരം: വഴിയിൽ തടഞ്ഞുനിർത്തി ചീത്ത വിളിക്കുന്നത് ഒരു സംസ്കാരത്തിനും യോജിച്ചതല്ലെന്ന് മന്ത്രി കെ മുരളീധരൻ. തിരുവനന്തപുരം ശ്രീകാര്യത്ത് ഡിസിസി അംഗം ചേന്തി അനിൽ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നടുറോഡിൽ ഒരു മുഖ്യമന്ത്രിയെ ഇങ്ങനെ തടയാനും അധിക്ഷേപിക്കാനും പാടില്ലെന്നും, സംഭവത്തിൽ പാർട്ടി കർശനമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. വിവാദമുള്ള ആളുകളുടെ പരിപാടി ആണെങ്കിൽ അതിൽ പങ്കെടുക്കാൻ കഴിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സിപിഎം-സിപിഐ തർക്കങ്ങളിലും മന്ത്രി പ്രതികരിച്ചു. അവരുടെ ആഭ്യന്തര തർക്കങ്ങൾ അവർ തന്നെ തീർക്കട്ടെയെന്നും, അതിൽ കോൺഗ്രസ് ഇടപെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അച്യുതമേനോന്റെയും പി.കെ. വാസുദേവൻ നായരുടെയും സർക്കാരുകളെ കോൺഗ്രസ് സർക്കാരുകളുടെ കൂട്ടത്തിലാണ് കാണുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കെപിസിസി പ്രസിഡന്റിനെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും, ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിന് ഡിസിസിയിൽ നിന്ന് പട്ടിക കൊടുക്കുന്ന പരിപാടി കോൺഗ്രസിലില്ലെന്നും, സിപിഎമ്മിലാണ് എകെജി സെന്ററിൽ നിന്നും അത്തരം പട്ടികകൾ നൽകുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

ശബരിമല ഓണസദ്യയുമായി ബന്ധപ്പെട്ട് ചില പരാതികൾ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഓണസദ്യ കാര്യമായി നടന്നില്ലെന്നും മോശമായിപ്പോയെന്നുമാണ് പരാതി ലഭിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ലെന്നും, അദ്ദേഹവുമായി ആലോചിച്ച് ആവശ്യമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *