കാഠ്മണ്ഡു: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം എണ്ണൂറ് കടന്നു. നേപ്പാളില്‍ 788 പേരും ടിബറ്റ് മേഖലയില്‍ 16 പേരും ഉള്‍പ്പെടെ ഇതുവരെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 804 ആയി. ഞായറാഴ്ച കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. 2,500ലേറെ പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. നാഷണല്‍ ഡിസാസ്റ്റര്‍ റിസ്‌ക് റിഡക്ഷന്‍ ആന്‍ഡ് മാനേജ്‌മെന്റ് അതോറിറ്റി (NDRRMA) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2,502 പേരെയാണ് ഇപ്പോഴും കാണാതായിരിക്കുന്നത്. പ്രളയബാധിത മേഖലകളില്‍ നിന്ന് ഇതുവരെ 9,435 പേരെ രക്ഷപ്പെടുത്തിയതായും അധികൃതര്‍ അറിയിച്ചു. ചൈനയുടെ ഭാഗത്തുള്ള ടിബറ്റന്‍ മേഖലയില്‍ പ്രളയത്തില്‍ 16 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ടിബറ്റില്‍ 546 പേരെ ഇപ്പോഴും കാണാതായതായാണ് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കണ്ടെത്തിയ മൃതദേഹങ്ങള്‍ പലതും തിരിച്ചറിയാനാകാതെ അഴുകിയ നിലയിലാണ്. ഡിഎന്‍എ ശേഖരിച്ച ശേഷം മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്‌കരിക്കാനുള്ള തീരുമാനത്തിലാണ് അധികൃതര്‍. ചിത്വാന്‍ ജില്ലയാണ് തിരിച്ചറിയാനാകാത്ത നൂറുകണക്കിന് മൃതദേഹങ്ങളാണ് ഈ നിലയില്‍ കൂട്ടമായി സംസ്‌കരിച്ചത്. ഇതിനിടെ ഭോട്ടെ കോശി നദിയിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നതായി NDRRMA മുന്നറിയിപ്പ് നല്‍കി. പ്രളയബാധിതമായ ഭോട്ടെകോശി നദിയിലെ ജലനിരപ്പ് ഒരളവുവരെ വീണ്ടും ഉയര്‍ന്നിട്ടുണ്ട്. ബന്ധപ്പെട്ട എല്ലാവരും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം എന്നായിരുന്നു പ്രസ്താവനയിലൂടെ അധികൃതര്‍ നല്‍കിയ മുന്നറിയിപ്പ്. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് സ്ഥിതിഗതികള്‍ സംബന്ധിച്ച പുതിയ വിവരങ്ങള്‍ പുറത്തുവിടുമെന്നും NDRRMA വ്യക്തമാക്കിയിട്ടുണ്ട

Leave a Reply

Your email address will not be published. Required fields are marked *