കോതമംഗലം: കോട്ടപ്പടി വടക്കുംഭാഗത്ത് വനാതിർത്തിയോട് ചേർന്നുള്ള റബർ തോട്ടത്തിൽ ഒന്നര വയസ്സോളം പ്രായമുള്ള കാട്ടാനക്കുട്ടി വൈദ്യുതാഘാതമേറ്റ് ചരിഞ്ഞു. റബർ മരം തള്ളിമറിക്കുന്നതിനിടെ മുകളിലൂടെ കടന്നുപോയ വൈദ്യുതി ലൈൻ പൊട്ടിവീണാണ് അപകടമുണ്ടായതെന്ന് വനംവകുപ്പ് പ്രാഥമിക പരിശോധനയ്ക്ക് ശേഷം വ്യക്തമാക്കി. പുതുക്കുന്നത്ത് ജോൺ പി പോളിന്റെ ഉടമസ്ഥതയിലുള്ള റബർ തോട്ടത്തിലാണ് രാവിലെയോടെ ആനക്കുട്ടിയുടെ ജഡം കണ്ടെത്തിയത്.

സെപ്റ്റംബർ 9 ചൊവ്വാഴ്ച രാത്രി ഭക്ഷണത്തിനായി കാട്ടാനക്കൂട്ടം തോട്ടത്തിലിറങ്ങിയപ്പോഴാണ് സംഭവം. പൊട്ടിവീണ കമ്പി തുമ്പിക്കൈയിൽ പിടിച്ച നിലയിലാണ് ആനക്കുട്ടിയെ കണ്ടെത്തിയത്. തുമ്പിക്കൈയിൽ കടുത്ത പൊള്ളലേറ്റ പാടുകളുമുണ്ട്. അപകടസമയത്ത് ശക്തമായ വൈദ്യുതപ്രവാഹം ഉണ്ടായിരുന്നതിനാൽ തള്ളയാനയ്ക്കും ആനക്കൂട്ടത്തിനും കുട്ടിയാനയെ രക്ഷിക്കാൻ സാധിച്ചില്ല. പിന്നീട് ആനക്കൂട്ടം കാട്ടിലേക്ക് മടങ്ങി.

സംഭവത്തിൽ അസ്വാഭാവികതയൊന്നുമില്ലെന്ന് കോടനാട് റേഞ്ച് ഓഫീസർ അറിയിച്ചു. വാമാസ് മാനദണ്ഡങ്ങൾ പാലിച്ചുള്ള എട്ടംഗ സമിതിയുടെ മേൽനോട്ടത്തിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം ജഡം വനത്തിൽ സംസ്കരിക്കും. പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമാണെന്നും പല കുടുംബങ്ങളും കൃഷിയിടം ഉപേക്ഷിച്ച് താമസം മാറിയതായും നാട്ടുകാർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *