ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഇന്ന് നടക്കും. വ്യാപാരവും സാമ്പത്തിക സഹകരണവുമാണ് കൂടിക്കാഴ്ചയുടെ പ്രധാന അജണ്ട. ആണവ നിലയങ്ങള്‍ക്കായുള്ള സഹകരണവും സൈനിക ബന്ധം വര്‍ധിപ്പിക്കുന്നതും ചര്‍ച്ച ചെയ്യും. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനുമായും പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉഭയകക്ഷി ചര്‍ച്ച നടത്തും. ബ്രിക്‌സ് ഉച്ചകോടി നാളെ നടക്കാനിരിക്കുന്നതിനാലാണ് ലോകനേതാക്കള്‍ ഇന്ത്യയിലേക്ക് എത്തിയിരിക്കുന്നത്.

പതിനെട്ടാമത് ബ്രിക്‌സ് ഉച്ചക്കോടിക്ക് രാജ്യ തലസ്ഥാനം ഒഴുങ്ങിക്കഴിഞ്ഞു. 2023ലെ ജി20 ക്ക് ശേഷം മറ്റൊരു പ്രധാന ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാനുള്ള അവസാനഘട്ട മിനുക്ക് പണിയിലാണ് ഡല്‍ഹി. ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നാളെയും മറ്റന്നാളുമായാണ് ബ്രിക്‌സ് ഉച്ചകോടി നടക്കുക. പ്രതിരോധം, നൂതനാശയം, സഹകരണം, സുസ്ഥിരത എന്നിവയ്ക്കായി ഒരുമിക്കാം എന്നതാണ് ഈ വര്‍ഷത്തെ ഔദ്യോഗിക മുദ്രാവാക്യം. അംഗരാജ്യങ്ങളുടെ പ്രധാന സെഷന്‍ നാളെ ഉച്ചയ്ക്ക് രണ്ടിന് നടക്കും. പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേതാക്കള്‍ക്ക് അത്താഴവിരുന്ന് ഒരുക്കും.ഞായറാഴ്ച അംഗരാജ്യങ്ങളുടെയും പങ്കാളി രാജ്യങ്ങളുടെയും സംയുക്ത സെഷന്‍ നടക്കും. തുടര്‍ന്ന് ഉച്ചയോടെ ഉച്ചകോടി സമാപിക്കും . തലസ്ഥാന നഗരി അതിഥികളെ സ്വീകരിക്കാനുള്ള ഫ്‌ലക്‌സ് ബോര്‍ഡുകള്‍ കൊണ്ടും അംഗരാജ്യങ്ങളുടെ ദേശീയ പതാകകള്‍ കൊണ്ടും നിറഞ്ഞിരിക്കുകയാണ്.

രാഷ്ട്രത്തലവന്മാര്‍, വിദേശ പ്രതിനിധികള്‍, അന്താരാഷ്ട്ര സംഘടനാ മേധാവികള്‍, എന്നിവരെല്ലാം ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലേക്ക് എത്തിത്തുടങ്ങി . നഗരത്തിലെ ഒമ്പത് ഹോട്ടലുകളിലായാണ് പ്രതിനിധികള്‍ താമസിക്കുന്നത്. ഡല്‍ഹിയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ കര്‍ശനമാക്കിയതായി ഡിസിപി സച്ചിന്‍ ശര്‍മ്മ അറിയിച്ചു.

ഇതിന് പുറമേ 100 ലധികം എന്‍എസ്ജി കമാന്‍ഡോകള്‍, സിആര്‍പിഎഫ്, ഐടിബിപി, ബിഎസ്എഫ്, ആര്‍എഎഫ് എന്നിവയുള്‍പ്പെടെയുള്ള വിവിധ സേനാ വിഭാഗങ്ങളെ അടക്കം വിന്യസിച്ചു . ആവര്‍ത്തിച്ചുള്ള മോക്ക് ഡ്രില്ലുകള്‍ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. ഉച്ചകോടിയോടനുബന്ധിച്ച് ഡല്‍ഹി ട്രാഫിക് പൊലീസ് വിശദമായ ഗതാഗത നിയന്ത്രണ പദ്ധതി തയ്യാറാക്കിയിട്ടുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *