ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരുവയസ്സുള്ള ഇരട്ടക്കുട്ടികൾ വിഷാംശം ഉള്ളിൽച്ചെന്ന് ദാരുണമായി മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. വലിയകാട്ടിൽ അഫ്സൽ – സാന്ദ്ര ദമ്പതികളുടെ മക്കളായ റിഹാൻ, ഇഹാൻ എന്നിവരാണ് സെപ്റ്റംബർ 11-ന് രാത്രിയോടെ മരണപ്പെട്ടത്. സംഭവത്തിൽ മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

സെപ്റ്റംബർ 11-ന് വെള്ളിയാഴ്ച രാത്രി ഏഴരയോടെ അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടികളെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരാൾ ആശുപത്രിയിൽ എത്തുംവഴിയും മറ്റൊരാൾ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. കുട്ടികൾ പെയിന്റിങ്ങിന് ഉപയോഗിക്കുന്ന തിന്നർ കുടിച്ചാണ് മരിച്ചതെന്നായിരുന്നു പിതാവ് ആദ്യഘറ്റത്തിൽ നൽകിയ മൊഴി. എന്നാൽ വീടിനുള്ളിൽ പൊലീസ് നടത്തിയ പരിശോധനയിൽ തിന്നറല്ല, മറിച്ച് ചിതലിനെ നശിപ്പിക്കാൻ ഉപയോഗിക്കുന്ന മാരകമായ കീടനാശിനിയാണ് ചോർന്ന നിലയിൽ കണ്ടെത്തിയത്.

ഉയർന്ന സ്ഥലത്ത് സൂക്ഷിച്ചിരുന്ന കീടനാശിനി ചോർന്ന് നിലത്തുവീഴുകയും, ഇതിൽ കുട്ടികളുടെ കൈപ്പാടുകൾ പതിഞ്ഞിട്ടുള്ളതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പിതാവിന്റെ മൊഴികളിലെ വൈരുദ്ധ്യവും ആശുപത്രി അധികൃതരുടെ സംശയവുമാണ് കേസിൽ വഴിതിരിവായത്. ഒരു കുട്ടിയുടെ ശരീരത്തിൽ വിഷാംശം അടങ്ങിയിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഫോറൻസിക് സംഘത്തിന്റെ നേതൃത്വത്തിൽ വീട്ടിൽ കൂടുതൽ പരിശോധനകൾ നടന്നു വരികയാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ഫലങ്ങളും പുറത്തുവന്നാൽ മാത്രമേ മരണകാരണത്തെക്കുറിച്ചും സംഭവത്തിലെ യഥാർത്ഥ ദുരൂഹതയെക്കുറിച്ചും കൂടുതൽ വ്യക്തത വരൂ എന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *