കണ്ണൂർ പാനൂരില്‍ കൊല്ലപ്പെട്ട മന്‍സൂറിന്റെ വീട് സന്ദര്‍ശിച്ച് യുഡിഎഫ് നേതാക്കള്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പികെ കുഞ്ഞാലികുട്ടി, കെ സുധാകരന്‍ എന്നിവരടങ്ങുന്ന നേതാക്കളാണ് മന്‍സൂറിന്റെ വീട് സന്ദര്‍ശിച്ചത്. നേതാക്കള്‍ ബന്ധുക്കളുമായി സംസാരിച്ചു. അതിവൈകാരികമായിട്ടാണ് നേതാക്കള്‍ സന്ദര്‍ശന ശേഷം മാധ്യമങ്ങളോട് സംസാരിച്ചത്.
എന്തിന് വേണ്ടിയാണ് ഒരു യുവാവിനെ കൊലചെയ്തതെന്നും അവന്റെ മാതാപിതാക്കളുടെ കണ്ണീരും വേദനയും കാണാന്‍ കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. ഈ അന്വേഷണം അംഗീകരിക്കുന്ന പ്രശ്‌നമില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. കേസ് തേച്ചുമാച്ച് കളയുന്ന പണിയാണ് ഇപ്പോഴത്തെ അന്വേഷണ സംഘത്തെ ഏല്‍പ്പിച്ചിരിക്കുന്നത്. അതിനെ നിന്നുകൊടുക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.കുടുംബത്തിനോ യുഡിഎഫിനോ ഈ അന്വേഷണത്തില്‍ വിശ്വാസമില്ല. കേട്ടുകേള്‍വിയില്ലാത്ത രീതിയിലാണ് ക്രൈംബ്രാഞ്ചിനെ അന്വേഷണം ഏല്‍പ്പിച്ചിട്ടുള്ളത്.
എന്തീനാണീ പാവപ്പെട്ട ചെറുപ്പക്കാരനെ കൊന്നത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്ത് നേടി ഇതിലൂടെ. ആ വാപ്പയുടേയും കണ്ണുനീരും കുടുംബത്തിന്റെ വേദനയും കാണാന്‍ ഞങ്ങള്‍ക്ക് കഴിയുന്നില്ല. മന്‍സൂറിന്റെ കൊലപാതകികളെ സംരക്ഷിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ എല്ലാവരേയും കൂടുതല്‍ വേദനിപ്പിക്കുന്നു.
യഥാര്‍ത്ഥ കൊലയാളികളെ മുഴുവന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. നിലവിലെ അന്വേഷണംകൊണ്ട് അതിന് സാധ്യമാകുമെന്ന് കരുതുന്നില്ല. ഒരു ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
