ഇടുക്കിയിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരെ വലിയ പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തിൽ സുധാകരനെ പിന്തുണച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുധാകരനെ ചേർത്തുപിടിക്കുന്ന ചിത്രം സമൂഹമാധ്യമത്തിൽ പങ്കിട്ടാണു ചെന്നിത്തല പിന്തുണച്ചത്. സുധാകരനെതിരെ വളരെ തരംതാഴ്ന്ന തരത്തിലുള്ള സിപിഎം നേതാക്കളുടെ പരാമർശം അംഗീകരിക്കാൻ കഴിയില്ലെന്നും ചെന്നിത്തല കുറിപ്പിലൂടെ വ്യക്തമാക്കി.

ധീരജിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെതിരായ സിപിഎം ആരോപണം ബോധപൂർവ്വം.
കൊലപാതകത്തെ കെ സുധാകരനുൾപ്പെടെ എല്ലാപേരും അപലപിച്ചതാണ്. കൊലപാതക രാഷ്ടീയത്തെ കോൺഗ്രസ് ഒരിക്കലും പ്രോത്സഹിപ്പിച്ചിട്ടില്ല. എന്നിട്ടും സുധാകരനെതിരെ വളരെ തരംതാഴ്ന്ന തരത്തിലുള്ള സിപിഎം നേതാക്കളുടെ പരാമർശം അംഗീകരിക്കാൻ കഴിയില്ല. സുധാകരനെതിരായ ആരോപണങ്ങൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇത് കൊണ്ടൊന്നും സുധാകരൻ്റെ വായടപ്പിക്കാമെന്നു സിപിഎം കരുതണ്ട.
എതിരാളികളെ കൊന്നു തള്ളുമ്പോൾ അപലപിക്കാൻ പോലും തയ്യാറാകത്ത മുഖ്യമന്ത്രി നേതൃത്വം നൽകുന്ന പാർട്ടിയുടെ നേതാക്കളാണു തങ്ങളെന്ന ബോധ്യത്തോടെ വേണം സുധാകരനനെതിരായ പരാമർശങ്ങൾ നടത്താൻ. ഇന്നലെ ഇടുക്കി എൻജിനീയറിംഗ് കോളേജിൽ നടന്ന കൊലപാതകം അപലപനീയമാണ്.
പോലീസ് സത്യസന്ധമായി അന്വേഷണം നടത്തി യഥാർത്ഥ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ട് വരണം . എന്നാൽ കൊലപാതകത്തിൻ്റെ മറവിൽ കോൺഗ്രസ് – യു ഡി എഫ് നേതാക്കൾക്കും ഓഫീസുകൾക്കും നേരെയുള്ള ആക്രമണങ്ങൾ എരിതിയിൽ എണ്ണ ഒഴിക്കുന്നതിനു മാത്രമേ സഹായിക്കു.
കേരളത്തിൽ അക്രമരാഷ്ട്രീയത്തിന് ഇരയായവർ ഏറ്റവും കൂടുതൽ കോൺഗ്രസ് പ്രവർത്തകരാണ്. ഇടുക്കിയിൽ നടന്ന നിർഭാഗ്യകരമായ സംഭവത്തിൻ്റെ പേരിൽ സിപിഎമ്മും എസ്എഫ്ഐ പ്രവർത്തകരും സംസ്ഥാനം മുഴുവനും അഴിച്ചുവിട്ടിരിക്കുന്ന ആക്രമണങ്ങൾ സിപിഎമ്മിന്‍റെ തനിനിറം തുറന്നു കാട്ടുന്നതാണ്.
ഇന്നലെ പല കലാലയങ്ങളിലും നടന്ന ആക്രമങ്ങളും കോൺഗ്രസ് പാർട്ടി ഓഫീസുകൾക്ക് നേരെ നടന്ന ആക്രമങ്ങളും കേരള പോലീസിന്റെ അലംഭാവം ഒരിക്കൽക്കൂടി വെളിവായിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *