ആത്മധൈര്യത്തിന്റെ കരുത്തില്‍ പെരിയാര്‍ നീന്തിക്കടന്ന് ചരിത്രം സൃഷ്ടിച്ച് ആസിം വെളിമണ്ണ.
ജന്മനാ ഇരുകൈകളും ഇല്ലാതിരുന്നിട്ടു കൂടിയും മനോബലം കൈമുതലാക്കി പെരിയാറിനു കുറുകെ 500 മീറ്ററോളം ദൂരമാണ് ആസിം വെളിമണ്ണ ഇന്ന് കാലത്ത് 10 മണിയോടെ നീന്തി കടന്നത്. 9 മണിയോടെ ആരംഭിച്ച നീന്തല്‍ ഒരു മണിക്കൂര്‍ ഒരു മിനിട്ട് സമയമെടുത്താണ് ആസിം പൂര്‍ത്തീകരിച്ചത്. ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് ഫ്‌ലാഗ് ഓഫ് ചെയ്ത പരിപാടിയില്‍ സാമൂഹ്യ നീതി വകുപ്പ് പ്രവര്‍ത്തകര്‍, അസീമിന്റെ പിതാവ്, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നൗഷാദ് തെക്കയില്‍ തുടങ്ങിയവര്‍ സന്നിഹിതരായി.

ഇത്തരം നിരവധി സാഹസങ്ങള്‍ക്ക് ആസിം നേരത്തെയും സന്നദ്ധനായിട്ടുണ്ട്. മലര്‍ന്ന് കിടന്ന് കാലു കൊണ്ട് തുഴഞ്ഞാണ് അക്കരെയെത്തിയത്. ആലുവ നഗരസഭാ പരിധിക്കുള്ളിലെ തന്നെ സജി മാളശ്ശേരി എന്നയാളുടെ ശിക്ഷണത്തിലാണ് ആസിം നീന്തലിന് പരിശീലനം നേടിയത്. ഒരു മാസമാണ് പരിശീലനത്തിന് വേണ്ടി വരുമെന്ന് പറഞ്ഞെങ്കിലും 14 ദിവസത്തെ പരിശീലനം കൊണ്ട് തന്നെ ആസിം നീന്തല്‍ പഠിച്ചെടുത്തു. പരിശീലകന്‍ സജി മാളശ്ശേരിയുടെ വീട്ടില്‍ താമസവും ഭക്ഷണവും ഒപ്പം നമസ്‌കരിക്കാന്‍ വരെ അദ്ദേഹം സൗകര്യമൊരുക്കി തന്നിട്ടുണ്ടെന്ന് പിതാവ് പറഞ്ഞു മതമൈത്രിയുടെ ജീവിത സന്ദേശത്തിന്റെ വിളംബരം കൂടിയാണ് നീന്തല്‍ പരിശീലനത്തിലൂടെ അനാവൃതമാവുന്നത്. 13 വര്‍ഷമായി സൗജന്യമായി നീന്തല്‍ പരിശീലനം നല്‍ക്കുന്ന ആളാണ് സജി. ഫര്‍ണ്ണര്‍ വ്യാപാരിയായ ഇദ്ദേഹം ആസിമിന്റെ വീട്ടില്‍ എത്തിയാണ് ആലുവയിലേക് ക്ഷണിച്ചതും പരിശീലനം നല്‍കിയതും. അംഗവിഹീനര്‍ക്ക് മനോവീര്യവും അതിജീവന ശക്തിയും ആസിമിന്റെ പുഴ മുറിച്ചു കടന്നുകൊണ്ടുള്ള തീരുമാനം കരുത്ത് പകരുമെന്ന് ഉറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *