ഗുരുഗ്രാമിലെ സെക്ടർ 109ൽ അപ്പാർട്ട്മെന്റിന്റെ മേൽക്കൂര തകർന്നുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു. നേരത്തെ രണ്ട് താമസക്കാരുടെ മരണം സ്ഥിരീകരിച്ചിരുന്നു. അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. .
അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള ശ്രമം പുരോഗമിക്കുകയാണ്. കുടുങ്ങിക്കിടക്കുന്ന ആളുകളുടെ എണ്ണത്തിൽ ഇതുവരെ വ്യക്തതയില്ലെന്നും രക്ഷാപ്രവർത്തകർ വലിയ വെല്ലുവിളിയാണ് നേരിടുന്നതെന്നും
പൊലീസ് കമ്മീഷണർ കെ കെ റാവു പറഞ്ഞു. ബാക്കിയുള്ളവരെ കണ്ടെത്താൻ കൂടുതൽ സമയം ആവശ്യമാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സംഘത്തെ രൂപീകരിച്ചു. ഉത്തരവാദികളെന്ന് കണ്ടെത്തുന്നവർക്കെതിരെ കേസെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗുരുഗ്രാമിലെ സെക്ടർ 109 ലെ ചിന്റൽസ് പാരഡിസോ ഭവന സമുചയത്തിന്റെ ഒന്നാം നിലയിലാണ് അപകടം. ഇന്നലെയാണ് സംഭവം. കെട്ടിടത്തിന്റെ നിർമ്മാണത്തിൽ സംഭവിച്ച അപാകതയാണ് അപകടത്തിനിടയാക്കിയതെന്നാണ് ആരോപണം. നേരത്തെ കെട്ടിട നിർമ്മാതാക്കൾക്കെതിരെ ഗുരുഗ്രാം പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് ആക്ഷേപമുണ്ട്.