കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട് രണ്ട് മാസത്തോളമായി പ്രതിഷേധം തുടരുകയാണ്. എന്നാൽ ഇന്നാദ്യമായി കേന്ദ്രമന്ത്രിസഭയിലെ ഒരു മുതിര്‍ന്ന അംഗം ഈ വിഷയത്തിൽ പ്രതികരണം നടത്തി. ന്യൂസ് 18നു നല്കിയ അഭിമുഖത്തിൽ അമിത് ഷാ ആണ് ഹിജാബ് വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഡ്രസ് കോഡ് പ്രധാനമാണെന്നും ഹിജാബ് വിഷയത്തിൽ കോടതി വിധി എല്ലാവരും അംഗീകരിക്കണമെന്നും അമിത് ഷാ പറഞ്ഞു.ഹിജാബ് വിഷയത്തിൽ സമര്‍പ്പിക്കപ്പെട്ട വിവിധ ഹര്‍ജികളിൽ കര്‍ണാടക ഹൈക്കോടതി വിധി പറയാനിരിക്കേയാണ് അമിത് ഷായുടെ പ്രതികരണം.
“എല്ലാ മതവിഭാഗങ്ങളും സ്കൂളുകളിലെ ഡ്രസ് കോഡ് പാലിക്കണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. രാജ്യം ഭരണഘടന അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. എല്ലാവരും കോടതി വിധി അനുസരിക്കണം” അമിത് ഷാ പറഞ്ഞു.
നേരത്തെ ആഭ്യന്തരമന്ത്രി ഹിജാബ് വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്ന് പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രതികരിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. സ്കൂള്‍ അധികൃതര്‍ നിര്‍ദേശിക്കുന്ന ഡ്രസ് കോഡ് എല്ലാ വിദ്യാര്‍ഥികളും പാലിക്കണം എന്ന് പാര്‍ലമെന്ററികാര്യമന്ത്രി പ്രഹ്ലാദ് ജോഷി പാര്‍ലമെന്റിനു പുറത്തുവെച്ച് പറഞ്ഞിരുന്നു.
ഹിജാബ് വിലക്കിനെതിരായ ഹർജികളിൽ കർണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ച് ഇന്നും വാദം കേൾക്കും. ആറാം ദിവസമാണ് ഹർജിയിൽ വാദം നടക്കുന്നത്. സ്കൂളുകളിലും കോളേജുകളിലും വിദ്യാര്‍ഥിനികളെ ഹിജാബ് ധരിക്കുന്നതിൽ നിന്ന് വിലക്കുന്നത് ഭരണഘടന അനുശാസിക്കുന്ന മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യത്തിൻ്റെ ലംഘനമാണെന്നാണ് മുസ്ലീം സംഘടനകള്‍ ആരോപിക്കുന്നത്. എന്നാൽ ഇക്കാര്യം കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയിൽ നിഷേധിച്ചിട്ടുണ്ട്.
