മുപ്പത്തിയാറാം ദിവസത്തിലേക്ക് കടന്ന് കര്‍ഷക പ്രക്ഷോഭം. കേന്ദ്രസര്‍ക്കാറിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന കര്‍ഷകരുടെ ആവശ്യത്തില്‍ ഇന്നലെ വിളിച്ച ആറാമത്തെ യോഗത്തിലും സമവായമായില്ല. എന്നാല്‍ കര്‍ഷകര്‍ മുന്നോട്ടുവെച്ച വൈദ്യുതി നിയന്ത്രണ ബില്ല് പിന്‍വലിക്കുക, വയല്‍ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതിന് എതിരെയുള്ള നടപടി റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു. ജനുവരി നാലിന് നിയമങ്ങള്‍ പിന്‍വലിക്കുന്ന കാര്യത്തിലും താങ്ങുവില ഉറപ്പാക്കാനുള്ള നിയമത്തിന്റെ കാര്യത്തിലും കൂടുതല്‍ ചര്‍ച്ചകള്‍ നടക്കും. വിവാദ നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ സമരം അവസാനിപ്പിക്കില്ല എന്ന തീരുമാനത്തില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷക സംഘടനകള്‍.

നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന കേന്ദ്രത്തിനെതിരെ കടുത്ത അമര്‍ഷത്തിലാണ് സിംഗുവിലെ സമരക്കാര്‍. സര്‍ക്കാര്‍ നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ചതോടെ കര്‍ഷകര്‍ സിംഗുവില്‍ ഇന്നലെ രാത്രിയിലും പ്രകടനം നടത്തി. ഇന്ന് നടക്കുന്ന പുതുവത്സരാഘോഷം മോദി സര്‍ക്കാരിനെതിരായ പ്രതിഷേധമാക്കി മാറ്റാനാണ് തീരുമാനം.

നിയമങ്ങള്‍ പിന്‍വലിക്കാതെ തിരികെ പോകുമെന്ന് ആരും കരുതേണ്ടെന്നാണ് അശോക് കുമാര്‍ സിങ്ങ് എന്ന കര്‍ഷക നേതാവ് മാധ്യമങ്ങളോട് പ്രതികരിച്ചത്. പുതുവത്സരാഘോഷത്തിനൊപ്പം പ്രതിഷേധവും നടത്തുമെന്ന് മറ്റൊരു നേതാവായ സുര്‍വേന്ദര്‍ സിങും വ്യക്തമാക്കി. ഹരിയാനയിലെ കുരുക്ഷേത്രത്തില്‍ നിന്നുള്ള അശോക് കുമാര്‍ സിങ്ങ് ഉള്‍പ്പെടെയുള്ള കര്‍ഷകര്‍ ആറാം വട്ട ചര്‍ച്ചയില്‍ നിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമെന്നാണ് പ്രതീക്ഷിച്ചത്. ചര്‍ച്ച തുടങ്ങിയത് മുതല്‍ ചാനലുകള്‍ക്ക് മുന്നിലായിരുന്നു പലരും. എന്നാല്‍ ഇത്തവണയും തീരുമാനാമാകാതെ വന്നതോടെ കടുത്ത ഭാഷയിലാണ് കേന്ദ്ര സര്‍ക്കാരിനെ ഇവര്‍ വിമര്‍ശിക്കുന്നത്. കര്‍ഷകര്‍ കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ച് സമരഭൂമിയില്‍ പ്രകടനം നടത്തി. ചര്‍ച്ചയ്ക്ക് വിളിച്ച് കളിയാക്കുകയാണ് കേന്ദ്രമെന്ന് കര്‍ഷകര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *