ന്യൂ ഡൽഹി: എഐസിസി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ സേവാദൾ നേതൃത്വം ഹൈക്കമാൻഡിന് വാക്കാൽ വിശദീകരണം നൽകി. സേവാദൾ അധ്യക്ഷൻ ബി വി ശ്രീനിവാസും മുൻ അധ്യക്ഷൻ ലാൽജി ദേശായിയുമാണ് ഹൈക്കമാൻഡിന് കാര്യങ്ങൾ വിശദീകരിച്ചത്. ഗാനത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം പാടിയാൽ മതിയെന്ന നിർദേശം ഗായക സംഘത്തിന് നൽകാൻ വിട്ടുപോയതാണ് സംഭവത്തിന് കാരണമെന്നാണ് നേതൃത്വത്തിന് നൽകിയ വിശദീകരണമെന്നാണ് സൂചന.

സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ എ.ഐ.സി.സി ആസ്ഥാനത്ത് ചരിത്രത്തിലാദ്യമായാണ് വന്ദേമാതരം പൂർണ്ണമായി ആലപിച്ചത്. കോൺഗ്രസിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി ഗാനം മുഴുവനായി പാടിയത് ഹൈക്കമാൻഡിനെ വെട്ടിലാക്കിയിട്ടുണ്ട്. ആദ്യ രണ്ട് ചരണങ്ങൾ കഴിഞ്ഞിട്ടും ആലാപനം തുടർന്നതോടെ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും അസ്വസ്ഥരാവുകയും, സോണിയ ഗാന്ധി സേവാദൾ നേതാവിനെ വിളിച്ച് ശകാരിക്കുകയും ചെയ്തിരുന്നു. നേതാക്കൾ ആംഗ്യം കാണിച്ച് ആലാപനം നിർത്താൻ ശ്രമിച്ചെങ്കിലും ഗായക സംഘം ഗാനം പൂർത്തിയാക്കുകയായിരുന്നു.

ഇതിനിടയിൽ, വന്ദേമാതരം പൂർണ്ണമായി പാടുന്നത് തടസ്സപ്പെടുത്താൻ ശ്രമിച്ചുവെന്നാരോപിച്ച് സോണിയ ഗാന്ത്ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിൽ ബി.ജെ.പിയിൽ ആലോചന ശക്തമാണ്. വിശ്വഹിന്ദു പരിഷത്തും (വി.എച്ച്.പി) സംഭവത്തിൽ അതൃപ്തി പരസ്യമാക്കി രംഗത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *