രണ്ടാം തവണയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്തു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുത്ത എംല്‍എമാരുടെ യോഗമാണ് എതിരില്ലാതെ യോഗി ആദിത്യനാഥിനെ വീണ്ടും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി പദത്തിലേക്ക് തെരഞ്ഞെടുത്തത്.

53 അംഗ മന്ത്രിസഭയില്‍ കേശവ് പ്രസാദ് മൗര്യയും ബ്രിജേഷ് പഥകും ഉപമുഖ്യമന്ത്രിമാരായി ചുമതലയേറ്റു. മുന്‍ ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മയ്ക്ക് പകരമായാണ് ബ്രിജേഷ് പഥക് പദത്തിലേക്ക് എത്തുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സ്വതന്ത്രദേവ് സിംഗും ബേബി റാണി മൗര്യയും മന്ത്രിമാരായി ചുമതലയേറ്റു.

ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനും ഇതിനിടെ യോഗി ആദിത്യനാഥ് അവകാശവാദമുന്നയിച്ചു. 403 അംഗ നിയമസഭയില്‍ 273 സീറ്റുകളിലും വിജയിച്ച ബിജെപിക്ക് ഒറ്റയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷമുണ്ട്. പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതാണ് രണ്ടാം യോഗി മന്ത്രി സഭ.

തലസ്ഥാനമായ ലക്നൗവിലെ ബിഹാരി വാജ്പേയി ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത്ഷാ, ജെപി നദ്ദ എന്നിവര്‍ക്ക് ഒപ്പം മുന്‍കാല ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷന്മാരും, ചടങ്ങില്‍ പങ്കെടുത്തു.

വര്‍ഗീയ ധ്രുവീകരണത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍, സ്ത്രീസുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍, ദളിത്, മുസ്ലീം വിഭാഗങ്ങള്‍ ആക്രമിക്കപ്പെടുന്നതായുള്ള വാര്‍ത്തകള്‍, കൊവിഡ് പ്രതിരോധത്തിലെ പാളിച്ച, സമ്പദ് രംഗത്തെ മുരടിപ്പ്, കര്‍ഷകരുടെ അസംതൃപി തുടങ്ങി ഭരണവിരുദ്ധ വികാരം രൂപം കൊള്ളാന്‍ ഒട്ടനവധി കാരണങ്ങള്‍ നിലനിന്നിരുന്ന പശ്ചാത്തലത്തിലാണ് ബിജെപിയുടെ മുന്നേറ്റം. ചിട്ടയായ തെരഞ്ഞെടുപ്പ് പ്രചാരണവും നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവവും ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് നേട്ടമായെന്നാണ് പൊതുവായി വിലയിരുത്തപ്പെടുന്നത്.

1985 ന് ശേഷം തുടര്‍ച്ചയായി മുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ വ്യക്തിയാകും യോഗി. 1972 ല്‍ ഗൊരഖ്പൂരില്‍ ജനിച്ച യോഗി ആദിത്യനാഥ് ആദ്യമായി ഉത്തര്‍ പ്രദേശിന്റെ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത് മാര്‍ച്ച് 17, 2017നാണ്. അതിന് മുന്‍പ് അഞ്ച് തവണ ഗൊരഖ്പൂര്‍ എംപിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *