അഞ്ച് അപ്പത്തിനും 2 മുട്ടക്കറിക്കും 184 രൂപ ബില്ലിട്ട ഹോട്ടലിനെതിരെ ആലപ്പുഴ ജില്ലാ കളക്ടർക്ക് പരാതി നല്‍കി ആലപ്പുഴ എംഎല്‍എ.ആലപ്പുഴ മണ്ഡലത്തിലെ ഹോട്ടലുകൾ അമിത വില ഈടാക്കുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്ന് എംഎൽഎയുടെ ആവശ്യപ്പെട്ടു. പ്രഭാത ഭക്ഷണത്തിനായി കയറിയ ചിത്തരഞ്ജനോട് 5 അപ്പത്തിനും 2 മുട്ടക്കറിക്കും 184 രൂപയാണ് ഹോട്ടൽ ഈടാക്കിയത്.

ഇന്നലെ കണിച്ചുകുളങ്ങരയിലെ ഒരു ഹോട്ടലിൽ നിന്ന് ചിത്തരഞ്ജൻ എംഎൽഎ പ്രഭാതം ഭക്ഷണം കഴിച്ചു. വളരെ കനം കുറഞ്ഞ അഞ്ച് അപ്പത്തിനും, രണ്ട് മട്ടക്കറിക്കുമായി 184 രൂപയാണ് എംഎൽഎയിൽ നിന്ന് ഈടാക്കിയത്. ഒരു അപ്പത്തിന് 15 രൂപയാണ് ഈടാക്കിയത്. ഒരു മുട്ടയും അൽപം ഗ്രേവിയും നൽകിയതിന് 50 രൂപ ഈടാക്കി. താൻ കയറിയത് ഒരു സ്റ്റാർ ഹോട്ടൽ ആയിരുന്നില്ലെന്നും, എ.സി ഹോട്ടൽ എന്ന് പറഞ്ഞിരുന്നുവെങ്കിലും എ.സി ഉണ്ടായിരുന്നില്ലെന്നും എംഎൽഎ ആരോപിച്ചു. ഹോട്ടലിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിച്ചിട്ടില്ലെന്നും എംഎൽഎ ചൂണ്ടിക്കാട്ടി.
‘ഫാൻ സ്പീഡ് കൂട്ടിയിട്ടാൽ പറന്നുപോകുന്ന വലുപ്പത്തിലുള്ള ഒരപ്പത്തിന് 15 രൂപയാണ് വില. നാലര രൂപ വില വരുന്ന ഒരു മുട്ടയും അൽപം ഗ്രേവിയും നൽകിയതിന് 50 രൂപ. അതൊരു സ്റ്റാർ ഹോട്ടലല്ല. എസി ഹോട്ടലെന്നു പറഞ്ഞിട്ടുണ്ടെങ്കിലും എസി ഇല്ല. വിലവിവരപ്പട്ടിക പ്രദർശിപ്പിച്ചിട്ടില്ല. ചില ഹോട്ടലുകളിൽ രണ്ടു കറികളുള്ള വെജിറ്റേറിയൻ ഊണ് കഴിക്കണമെങ്കിൽ 100 രൂപ നൽകണം. ഒരു ചായയ്ക്ക് അഞ്ചു രൂപയും ഊണിന് 30 രൂപയും നൽകുന്ന സാധാരണ ഹോട്ടലുകൾ ഇപ്പോഴുമുണ്ട്. അപ്പോഴാണ് ചിലർ കൊള്ളലാഭമുണ്ടാക്കാൻ കൃത്രിമ വിലക്കയറ്റം നടത്തുന്നത്’.- ചിത്തരഞ്ജൻ പറഞ്ഞു.

എംഎൽഎയുടെ പരാതി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ സിവിൽ സപ്ലൈസ് ഓഫിസർക്ക് നിർദേശം നൽകിയതായി കലക്ടർ ഡോ. രേണു രാജ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *