കോൺഗ്രസിനെതിരെ വിമർശനവുമായി തൃശൂർ അതിരൂപത.കഴിഞ്ഞ അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ കത്തോലിക്കാസഭയുടെ പുതിയ ലക്കത്തില്‍ ‘കോണ്‍ഗ്രസ് ദേശീയ ബദലില്‍ നിന്ന് അകലുന്നോ’ എന്ന ലേഖനത്തിലാണ് വിമര്‍ശനം.
പേരിൽ ഗാന്ധി ഉണ്ടായതുകൊണ്ട് വിജയം കാണാനാവില്ലെന്നും നേതൃത്വമില്ലായ്മയും ഉൾപ്പോരും കുതികാൽവെട്ടും കോൺഗ്രസിന് തന്നെ നാണക്കേടാണെന്നും മുഖപത്രത്തിലെ ലേഖനം വിമർശിക്കുന്നു.കോൺഗ്രസ് സ്വയം ശവക്കുഴി തോണ്ടുകയാണെന്നും നേതാക്കൾ തമ്മിലടിച്ച് ബിജെപിയെ സഹായിക്കുകയാണെന്നും വിമർശനമുണ്ട്.വിജയക്കുതിപ്പ് നടത്തുന്ന ബിജെപിയുടെ ദേശീയ ബദല്‍ എന്ന സ്ഥാനം ആം ആദ്മി പാര്‍ട്ടി സ്വന്തമാക്കിയെന്നാണ് അഞ്ചിടങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന പാഠമെന്ന് ലേഖനം ആമുഖമായി ചൂണ്ടിക്കാണിക്കുന്നു.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ രാജ്യമാകെ ഉറ്റുനോക്കിയത് ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പിനെയായിരുന്നു. അവിടെ മല്‍സരം നടന്നത് എസ്പിയും ബിജെപിയും തമ്മിലാണ്. പ്രിയങ്കാ ഗാന്ധി വലിയ പരീക്ഷണം നടത്തിയിട്ടും കോണ്‍ഗ്രസ് കളത്തിലില്ലാതായി. ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിയും ഏറ്റവും വലിയ പ്രതീക്ഷയുമായ കോണ്‍ഗ്രസ് ഓരോ തെരഞ്ഞെടുപ്പുകളിലും പിന്നിലേക്ക് പോകുകയാണ്. ഇതിന്റെ കാരണം എല്ലാവര്‍ക്കുമറിയാം. പക്ഷേ, പ്രതിവിധി ഉണ്ടാക്കാന്‍ ആരും തയ്യാറല്ല. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ബിജെപിയുടെ മുദ്രാവാക്യത്തിന് കുടചൂടി കൊടുക്കുകയാണ് പരസ്പരം തമ്മിലടിക്കുന്ന കോണ്‍ഗ്രസ് നേതാക്കളെന്നും ലേഖനത്തിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *