മധ്യപ്രദേശിലെ ഉജ്ജനിയിൽ പവർകട്ട് കാരണം സഹോദരിമാരുടെ വിവാഹ ചടങ്ങ് അലങ്കോലമായി. ചടങ്ങിനിടെ വൈദ്യുതി പോയതോടെ വരന്മാർക്ക് വധുവിനെ പരസ്പരം മാറി പോയി. അവരവരുടെ വീട്ടിലെത്തിയപ്പോളാണ് പറ്റിയ അമളി മനസിലായത്.
ഉജ്ജയിനിയിലെ രമേശ് ലാലിന്റെ മക്കളായ നികിതയുടെയും കരിഷ്മയുടെയും വിവാഹം കഴിഞ്ഞ ഞായറാഴ്ചയായിരുന്നു. കുടുംബങ്ങളില്‍പ്പെട്ട ഗണേഷ്, ദംഗവാര ബോല എന്നിവരായിരുന്നു വരന്മാർ. എന്നാൽ, വിവാഹ ചടങ്ങിനിടെ വൈദ്യുതി മുടങ്ങിയതോടെ എല്ലാം അലങ്കോലമായി. വരന്മാർക്ക് വധുക്കളെ പരസ്പരം മാറി പോകുകയായിരുന്നു.
സഹോദരിമാർ രണ്ട് പേരും മുഖാവരണം ഒരേ രീതിയിലുള്ള വിവാഹ വസ്ത്രം ധരിച്ചായിരുന്നു മണ്ഡപത്തിൽ ഇരുന്നിരുന്നത്. ഇതാണ് മാറിപോകാൻ കാരണമായത്. ഇക്കാര്യമറിയാതെ വിവാഹചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചയാള്‍ വരന്മാരുടെയും വധുക്കളുടെയും കൈപിടിച്ച് വലംവെയ്ക്കുകയും ചെയ്തു. ഒടുവിൽ ചടങ്ങുകളെല്ലാം കഴിഞ്ഞ് വരന്റെ വീട്ടിൽ എത്തിയപ്പോളാണ് കല്യാണപ്പെണ്ണ് മാറി പോയതറിഞ്ഞത്.
സംഭവത്തില്‍ കുടുംബങ്ങള്‍ തമ്മില്‍ ചെറിയ തര്‍ക്കങ്ങളുണ്ടായെങ്കിലും ഇത് പിന്നീട് പരിഹരിച്ചെന്നാണ് ഇന്ത്യാ ടുഡേയുടെ റിപ്പോര്‍ട്ട്. പിറ്റേദിവസം ഒരിക്കല്‍ കൂടി ചടങ്ങുകള്‍ നടത്താനായിരുന്നു നിര്‍ദേശം.
രണ്ടു മക്കളും വിവാഹം കഴിച്ചത് നേരത്തെ നിശ്ചയിച്ച യുവാക്കളെയാണെന്നും ഇതിനുശേഷമുള്ള ചടങ്ങുകള്‍ക്കിടെയാണ് പരസ്പരം മാറിപ്പോയതെന്നും യുവതികളുടെ പിതാവ് രമേശും പ്രതികരിച്ചു. രണ്ടുമക്കളും ഒരേ വസ്ത്രം ധരിച്ചതാണ് കാര്യങ്ങള്‍ കുഴപ്പത്തിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
