കാട്ടുപന്നികളെ വെടിവെക്കാനുളള അധികാരം പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് നല്‍കാനുളള പുതിയ ശുപാര്‍ശ അടുത്ത മന്ത്രിസഭ യോഗത്തില്‍ അവതരിപ്പിക്കുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍. പഞ്ചായത്ത് രാജ് നിയമത്തിലെ വകുപ്പുകള്‍ അനുസരിച്ചാകും പഞ്ചായത്ത് പ്രസിഡന്റ്മാര്‍ക്ക് കാട്ടുപന്നികളെ വെടിവെക്കാനുള്ള അധികാരം നല്‍കുക. നിലവിലെ വ്യവസ്ഥ കാട്ടുപന്നി ശല്യം തടയാന്‍ അപര്യാപ്തമായ സാഹചര്യത്തിലാണ് ഈ നീക്കം. കാട്ടുപന്നി ശല്യം നേരിടാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കുന്ന നിയമനിര്‍മ്മാണം സര്‍ക്കാറിന്റെ സജീവ പരിഗണനയിലാണെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി.

നിലവില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡിനുള്ള അധികാരമാണ് പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇതിലൂടെ വന്യ ജീവി ആക്രമങ്ങള്‍ക്ക് തദ്ദേശീയമായി തന്നെ പരിഹാരം കാണാന്‍ പ്രസിഡന്റുമാര്‍ക്ക് തന്നെ അവകാശമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. മൃഗങ്ങളെ വെടിവെക്കാനുളള ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അധികാരം വന്യജീവി സംരക്ഷണ നിയമത്തിന്റെ ഭാഗമാണ്.

മനുഷ്യജീവന് ഭീഷണിയായി നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ ഉപാധികളോടെ വെടിവെച്ചുകൊല്ലാനുള്ള അനുമതി ഒരു വര്‍ഷം കൂടി നീട്ടി വനം വകുപ്പ് നേരത്തെ ഉത്തരവിട്ടിരുന്നു. തോക്കിന്റെ ലൈസന്‍സ് ഉള്ളവര്‍ക്ക് മാത്രമാണ് അനുമതി നല്‍കിയിരുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഉത്തരവിന്റെ സമയപരിധി 17 ന് അവസാനിക്കാനിരിക്കെയായിരുന്നു നടപടി.

Leave a Reply

Your email address will not be published. Required fields are marked *