ഫിഫ്റ്റി – ഫിഫ്റ്റി എന്ന പേരില്‍ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുതിയ ലോട്ടറി പുറത്തിറക്കി. ഞായറാഴ്ചകളിലാണു നറുക്കെടുപ്പ്. ഒന്നാം സമ്മാനമായി ഒരു കോടി രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും നല്‍കുന്ന ഫിറ്റ്റ്റി – ഫിഫ്റ്റി ലോട്ടറി ടിക്കറ്റിന് 50 രൂപയാണു വില. പുതിയ ലോട്ടറി ടിക്കറ്റിന്റെ പ്രകാശനം സെക്രട്ടേറിയറ്റ് പി.ആര്‍. ചേംബറില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിച്ചു.

തിങ്കള്‍ മുതല്‍ ശനി വരെ യഥാക്രമം വിന്‍വിന്‍, സ്ത്രീശക്തി, അക്ഷയ, കാരുണ്യ പ്ലസ്, നിര്‍മല്‍, കാരുണ്യ എന്നീ ലോട്ടറികളാണു നറുക്കെടുക്കുന്നത്. കോവിഡ് മൂലം ഞായറാഴ്ചകളിലെ നറുക്കെടുപ്പ് ഒഴിവാക്കിയിരുന്നു. സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്കെത്തുന്ന സാഹചര്യത്തിലാണു ഞായറാഴ്ചയും ലോട്ടറി വീണ്ടും ആരംഭിക്കുന്നതെന്നു ഫിറ്റ്റ്റി – ഫിഫ്റ്റിയുടെ പ്രകാശനം നിര്‍വഹിച്ച് ധനമന്ത്രി പറഞ്ഞു. ടിക്കറ്റുകള്‍ ഇന്നു (16 മേയ്) മുതല്‍ ലഭിക്കും. ഈ മാസം 29നാണ് ആദ്യ നറുക്കെടുപ്പ്. ഒന്നും രണ്ടും സമ്മാനങ്ങള്‍ക്കു പുറമേ ആകര്‍ഷകമായ നിരവധി മറ്റു സമ്മാനങ്ങളുമുണ്ട്. ഏജന്റുമാര്‍ക്കു സൗകര്യപ്രദമായ ബുക്കുകള്‍ നല്‍കുന്നുവെന്നതും ഇതിന്റെ പ്രത്യേകതയാണ്.

കേരള ലോട്ടറിയെ ഉപയോഗിച്ച് ഓണ്‍ലൈനിലടക്കം നിരവധി തട്ടിപ്പുകള്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നു മന്ത്രി ചൂണ്ടിക്കാട്ടി. കേരള ലോട്ടറിയുടെ ആകര്‍ഷണീയത ഉപയോഗിച്ചാണ് ഇത്തരം ദുരുപയോഗം നടക്കുന്നത്. ഒരേ നമ്പര്‍ ഒന്നിച്ചു കെട്ടാക്കി ടിക്കറ്റുകള്‍ വില്‍ക്കുന്ന പ്രവണതയും നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിനെതിരേ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കും. ലോട്ടറിയടിക്കുന്നവര്‍ക്കു തുക കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച പരിശീലനം നല്‍കുന്നതിനെക്കുറിച്ചു വകുപ്പ് ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഫിഫ്റ്റി – ഫിഫ്റ്റി ലോട്ടറിയുടെ ആദ്യ വില്‍പ്പനയും ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു. ലോട്ടറി ഏജന്റുമാര്‍ മന്ത്രിയില്‍നിന്ന് ടിക്കറ്റുകള്‍ ഏറ്റുവാങ്ങി. ലോട്ടറി ഡയറക്ടര്‍ എബ്രഹാം റെന്നും ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *