തമിഴ്നാട്ടില്‍ മദ്യപാനം ചോദ്യം ചെയ്തതിന് പിതാവ് തന്റെ രണ്ട് പെൺമക്കളെ തലക്കടിച്ച് കൊന്നു . കാഞ്ചിപുരം ജില്ലയിൽ മധുരപ്പാക്കത്താണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി നന്ദിനി, ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ദീപ എന്നിവർ അച്ഛൻ ഗോവിന്ദ രാജന്റെ അടിയേറ്റ് മരിച്ചത്. ഗോവിന്ദ രാജനെ പോലീസ് അറസ്റ്റ് ചെയ്തു.
അച്ഛൻ മദ്യപിച്ച് ഉപദ്രവിക്കുന്നത് സഹിക്കാൻ കഴിയാതെ ഇവരുടെ മറ്റൊരു മകൾ നദിയ ഒരു മാസം മുൻപ് ആത്മഹത്യ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് മക്കളെ അടിച്ചു കൊല്ലുന്നത് . കുട്ടികളുടെ അമ്മയില്ലാത്ത സമയം മദ്യപിച്ച് വീട്ടിലെത്തിയ ഗോവിന്ദ രാജനെ ചോദ്യം ചെയ്ത മക്കളെ മരത്തടി കൊണ്ട് തലയ്ക്കടിച്ചു.വിവരമറിഞ്ഞ് നാട്ടുകാർ കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കളെ അടിച്ചിട്ട ശേഷം രക്ഷപെടാന്‍ ശ്രമിച്ച ഗോവിന്ദരാജനെ നാട്ടുകാരാണ് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.
