മുംബൈ ആഢംബര കപ്പല്‍ മയക്കുമരുന്ന് കേസില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ക്ലീന്‍ ചീറ്റ് നല്‍കി എന്‍സിബിയുടെ കുറ്റപത്രം. ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പങ്കില്ലെന്നാണ് എന്‍സിബിയുടെ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്.

ലഹരിമരുന്ന് സംഘമായോ ലഹരിക്കടത്തിന്റെ ഗൂഢാലോചനയിലോ ആര്യന്‍ ഖാന് ബന്ധമുണ്ടെന്നതിന് തെളിവുകളില്ല. കപ്പലില്‍ നിന്ന് ആര്യന്‍ ഖാനെ കസ്റ്റഡിയിലെടുക്കുമ്പോള്‍ കൈവശം ലഹരിമരുന്ന് ഉണ്ടായിരുന്നില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു. എന്നാല്‍ മുന്‍ ധമേച്ച, അര്‍ബാസ് മര്‍ച്ചന്റ് എന്നിവര്‍ക്കെതിരെ കേസ് നിലനില്‍ക്കും. എന്‍സിബി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു

ലഹരി മരുന്ന് കേസില്‍ കുടുക്കിയതാണെന്ന് ഒരു സാക്ഷി നേരത്തെ വെളിപ്പെടുത്തിയിരുന്നു. വിജയ് പഗാരെ എന്നയാളാണ് ഒരു മറാത്തി ചാനലിനോട് വെളിപ്പെടുത്തല്‍ നടത്തിയത്. ആര്യനെ കുടുക്കി പണം തട്ടാന്‍ കിരണ്‍ ഗോസാവി, മനീഷ് ബനുശാലി,സുനില്‍ പാട്ടീല്‍ എന്നിവര്‍ ചേര്‍ന്ന് പദ്ധതിയിട്ടുവെന്നും ഇയാള്‍ പറയുന്നു.

റെയ്ഡിന് മുന്‍പ് ഈ സംഘത്തിനൊപ്പം ഹോട്ടല്‍ മുറിയില്‍ താമസിച്ചെന്ന് വിജയ് പഗാരെ പറഞ്ഞു. റെയ്ഡിന് 5 ദിവസം മുന്‍പ് വലിയൊരു ഡീല്‍ നടക്കാന്‍ പോവുന്നെന്ന് തന്നോട് പറഞ്ഞുവെന്നും ബനുശാലി 25 കോടിയെക്കുറിച്ച് സംസാരിക്കുന്നത് കേട്ടുവെന്നും ഇയാള്‍ പറഞ്ഞു. ആര്യനാണ് അറസ്റ്റിലായതെന്ന് മനസിലായത് എന്‍സിബി ഓഫീസിലെത്തിയതിന് പിന്നാലെയാണ്. ആര്യന്‍ ഖാന്റെ അഭിഭാഷകനെ വിവരം അറിയിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും വിജയ് പഗാരെ വെളിപ്പെടുത്തി.

എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ അടക്കം ചേര്‍ന്ന് ഷാരൂഖ് ഖാനില്‍ നിന്ന് പണം തട്ടാനുള്ള ശ്രമം നടത്തുകയായിരുന്നെന്ന് സാക്ഷിയായ പ്രഭാകര്‍ സെയ്ല്‍ നേരത്തെ ആരോപിച്ചിരുന്നു. ഇതിനായി കേസിലെ മറ്റൊരു സാക്ഷിയായ കിരണ്‍ ഗോസാവി അറസ്റ്റിന് പിറ്റേന്ന് ഷാരൂഖിന്റെ മാനേജരെ കണ്ടു. കിരണ്‍ ഗോസാവിയെന്ന മറ്റൊരു സാക്ഷി കസ്റ്റഡിയിലുള്ള ആര്യന്‍ഖാനെകൊണ്ട് ഫോണില്‍ സംസാരിപ്പിക്കുന്ന വീഡിയോയും പ്രഭാകര്‍ പുറത്ത് വിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *